
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആർ.എസ്.എസ് മുൻ സർസംഘചാലക് ഗോൾവാൾക്കറുടെ പേര് നൽകിയ കേന്ദ്ര സർക്കാർ തീരുമാനം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനിടെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗോള്‍വാള്‍ക്കര്‍ വീട്ടിലെത്തിയ ഓർമ്മകൾ പങ്കുവച്ച് എഴുത്തുകാരിയും പരിഭാഷകയുമായ ശ്രീദേവി എസ്. കര്‍ത്ത രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീദേവിയുടെ പ്രതികരണം.
തനിക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് അച്ഛനൊപ്പം ഗോള്‍വാള്‍ക്കര്‍ വീട് സന്ദര്‍ശിക്കുന്നത് എന്ന് പറഞ്ഞാണ്
ശ്രീദേവി കുറിപ്പ് തുടങ്ങുന്നത്. അതുകൊണ്ട് ആ സന്ദര്‍ശനത്തെ കുറിച്ച് തനിക്കുള്ള ഓര്‍മ കുറവായതിനാല്‍, പിന്നീട് ആ സംഭവം അമ്മ വിവരിച്ച് തന്നത് എങ്ങനെയായിരുന്നു എന്ന് അമ്മയുടെ വാക്കുകളിലൂടെ തന്നെ വെളിപ്പെടുത്തുകയാണ് എഴുത്തുകാരി.
ഗോള്‍വാള്‍ക്കറിനൊപ്പം ഗുരുജിയും മൂന്ന് സംഘപ്രവര്‍ത്തകരും കൂടിയാണ് വീട്ടിലേക്ക് വന്നതെന്നും
വീട്ടിലുള്ള മൂന്ന് കക്കൂസിലും കയറിയിറങ്ങി വൃത്തി പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് ഗോള്‍വാള്‍ക്കര്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചതെന്നും അമ്മ പറഞ്ഞതായി ശ്രീദേവി എഴുതി. ഗോള്‍വാള്‍ക്കറിന്റെ ടോയ്‍ലറ്റ് പരിശോധന അമ്മയ്ക്ക് ആകെ നാണക്കേടായി തോന്നിയെന്നും, "ഗുരുജിയോ ആരോ ആയിക്കോട്ടെ, മേലാൽ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്'' എന്ന് എല്ലാവരും പോയിക്കഴിഞ്ഞ് അമ്മ അച്ഛനോട് പറഞ്ഞെന്നും ശ്രീദേവിയുടെ കുറിപ്പിലുണ്ട്.
പോകുന്നതിന് മുമ്പ് തന്റെ തലയിൽ കൈ വെച്ച്, "ബേട്ടിക്കു സത്ബുദ്ധി ഉണ്ടാവട്ടെ"എന്ന് ഗുരുജി അനുഗ്രഹിച്ചെന്ന് അമ്മ പറഞ്ഞപ്പോള്‍ അതിന് കാര്യമുണ്ടായി എന്നും, ആ അനുഗ്രഹം ഫലിച്ചെന്നും അതുകൊണ്ടാവും ഇത്ര ശക്തമായ സവർണ ശുദ്ധാശുദ്ധ ഫാസിസ്റ്റു ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ ചത്താലും എതിർക്കണമെന്ന വെളിച്ചം നല്ലോണം തലയിൽ തെളിഞ്ഞു പ്രകാശിക്കുന്നതെന്നും
പറഞ്ഞാണ് ശ്രീദേവി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധി പേരാണ് ശ്രീദേവിയുടെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
 
എനിക്ക് 3 വയസുള്ളപ്പോഴാണ് ഗുരുജി ഗോൾവാർക്കർ എന്റെ വീട് സന്ദർശിക്കുന്നത്. എന്റെ അച്ഛൻ ശ്രീ K.S. കർത്താ കേരളത്തിലെ ആദ്യത്തെ സംഘപ്രചാരകരിൽ ഒരാളായിരുന്നു. പിൽക്കാലത്തു ബി.ജെ.പി നേതാക്കളായ പലരും നിത്യ സന്ദർശകരായിരുന്നു വീട്ടിൽ. 3 വയസ് മാത്രമുണ്ടായിരുന്ന എനിക്ക് ഗോൾവാർക്കാരുടെ സന്ദര്‍ശനത്തെക്കുറിച്ചു വലിയ ഓർമ്മകൾ ഒന്നുമില്ല. പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അതിനെക്കുറിച്ചുള്ള എന്‍റെ അറിവ്. അതുകൊണ്ട് ഇനി അമ്മയാണ് സംസാരിക്കുക...
"ഒരു ദിവസം ഉച്ചയ്ക്കാണ് നിന്‍റെ അച്ഛനും ഗുരുജിയും കൂടെ 3 സംഘ പ്രവർത്തകരും കൂടി വീട്ടിൽ വന്നത്. അന്ന് നമ്മൾ ശാസ്തമംഗലത്തുള്ള ആ വലിയ മുറ്റമുള്ള പഴയ വീട്ടിലാണ് താമസം.. റോസ് കലർന്ന വെളുപ്പ് നിറമുള്ള ഒരാളായിരുന്നു ഗുരുജി. വെള്ള കുർത്തയും പൈജാമയും കട്ടിക്കണ്ണടയും താടിയും.. ഒരു സുന്ദരൻ . വീട്ടിലേക്ക് കടന്നു വരുമ്പോൾ നീയും ഞാനും ഇറയത്ത് നിൽപ്പുണ്ട് . നീ ഒരു വെള്ള പെറ്റിക്കോട്ട് ആണ് ഇട്ടിരുന്നത്. (അതെങ്കിലും നിന്നെ ഇടീക്കാൻ ഞാൻ പെട്ട പാട് !!). നീ ഒരു ഓറഞ്ച് പൊളിച്ചു തിന്നുകയായിരുന്നു. പകുതി തിന്ന ഒരല്ലി വലത്ത് കൈയിലും ബാക്കി പൊളിച്ച ഓറഞ്ച് മറു കയ്യിലും.
വാതിൽ കടന്ന് ഗുരുജി മുന്നോട്ട് വന്നു ഗംഭീര സ്വരത്തിൽ കൈകൂപ്പി എന്നോട് പറഞ്ഞു, "ഗൃഹലക്ഷ്മി കോ സാദാർ പ്രണാമ്". ഗൃഹലക്ഷ്മി എന്നൊക്കെ കേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ തിരിച്ചു കൈക്കൂപ്പി. അപ്പോഴാണ് അദ്ദേഹം നിന്നെ കണ്ടത്. കുനിഞ്ഞു നിന്‍റെ കവിളിൽ തട്ടി അദ്ദേഹം നിന്നോട് ചോദിച്ചു, "ഒരു ഓറഞ്ച് എനിക്കും തരുമോ?". നീ ഉടനെ തന്നെ തിന്നുകൊണ്ടിരുന്ന അല്ലിയും ബാക്കിയുണ്ടായിരുന്ന മുഴുവന്‍ ഓറഞ്ചും കൂടി അദ്ദേഹത്തിന്‍റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, " ബാക്കി നീ തിന്നോ "..
ഞാനങ്ങു വല്ലാതെയായി. എല്ലാവരും പൊട്ടിച്ചിരിച്ചു. ഒരല്ലി ചോദിച്ചപ്പോൾ നീ മുഴുവൻ ഓറഞ്ചും കൊടുത്തത് കണ്ടു ഗുരുജിക്കും വലിയ സന്തോഷമായി . പുള്ളി തിരിഞ്ഞ് നിന്‍റെ അച്ഛനോട് പറഞ്ഞു, "ശ്രീധർജി Am not surprised. After all she is your daughter ഹെയ് നാ ? (ആരെങ്കിലും സഹായം ചോദിച്ചാൽ ബാങ്കിൽ നിന്ന് ലോൺ എടുത്തു കൊടുത്തു പോലും സഹായിച്ചു മുടിഞ്ഞു പോയ ഒരാളാണ് എന്‍റെ അച്ഛൻ )..
അത് കഴിഞ്ഞ് അവർ അകത്തേക്ക് വന്നു. ഇനിയാണ് തമാശ . അകത്തു കയറിയ ഉടനെ ഗുരുജി ചോദിച്ചു, "ടോയ്‍ലറ്റ് കിദർ "? വളരെ ദൂരം യാത്ര ചെയ്തു വന്നയാൾ അല്ലേ ? ടോയ്‍ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്‍ലറ്റ് കാണിച്ചു കൊടുത്തു . അദ്ദേഹം ടോയ്‍ലറ്റ് വാതിൽ തുറന്നു. അകത്തേക്ക് നോക്കി. അപ്പോൾത്തന്നെ പുറത്തിറങ്ങി. "വേറെ ടോയ്‍ലറ്റ് ഉണ്ടോ ?" എന്നാരാഞ്ഞു. ഞാൻ അങ്ങ് വിഷമിച്ചു. ഈ ടോയ്‍ലറ്റിന് എന്തെങ്കിലും പ്രശ്നമുണ്ടോ ? രാവിലെ വൃത്തിയായി കഴുകിയതാണല്ലോ. അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്‍ലറ്റിനു അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി . ഇനിയുള്ളത് പുറത്തുള്ള ടോയ്‍ലറ്റ് ആണ് . അവിടെയുമുണ്ടായി വാതിൽ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും.
എനിക്ക് ആകെ നാണക്കേടായി. എന്താണ് പ്രശ്നമെന്ന് മനസിലായില്ല. അപമാനം കൊണ്ട് ഞാൻ തല കറങ്ങി വീഴുമെന്ന് തോന്നി. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ കൂടെ വന്ന ആൾ പറഞ്ഞു, "ചേച്ചി വിഷമിക്കണ്ട. അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്‍ലറ്റ് പരിശോധിക്കും. ടോയ്‍ലറ്റ് വൃത്തിയില്ലെങ്കിൽ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല." അപ്പോഴേക്കും ടോയ്‍ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം "ഭേഷ് ." സർട്ടിഫിക്കറ്റ് തന്നു കഴിഞ്ഞു. ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി.
സത്യത്തിൽ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാൻ വയ്യ.. ആഹാരവും ചർച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു ഞാൻ നിന്‍റെ അച്ഛനോട് പറഞ്ഞു, "ഗുരുജിയോ ആരോ ആയിക്കോട്ടെ. മേലാൽ ഇത്തരം മാനസികരോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്. "പിന്നെ പോകുന്നതിന് മുമ്പ് ഒരു കാര്യമുണ്ടായി. നിന്‍റെ തലയിൽ കൈ വെച്ച്, "ബേട്ടിക്കു സത്ബുദ്ധി ഉണ്ടാവട്ടെ" എന്ന് ഗുരുജി അനുഗ്രഹിച്ചു..
''എന്നിട്ട് അതുണ്ടായോ മോളെ "?
"അത് കൃത്യമായി ഫലിച്ചു അമ്മേ. അത് കൊണ്ടാണ് ഇത്ര ശക്തമായ സവർണ ശുദ്ധാശുദ്ധ ഫാസിസ്റ്റു ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ ചത്താലും എതിർക്കണമെന്ന വെളിച്ചം നല്ലോണം തലയിൽ തെളിഞ്ഞു പ്രകാശിക്കുന്നത്.
എനിക്ക് 3 വയസുള്ളപ്പോഴാണ് ഗുരുജി ഗോൾവാർക്കർ എന്റെ വീട് സന്ദർശിക്കുന്നത് .എന്റെ അച്ഛൻ ശ്രീ K.S.കർത്താ കേരളത്തിലെ...
Posted by Sreedevi S Kartha on Sunday, 6 December 2020