
തിരുവനന്തപുരം: രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. ഈ യാത്രകളിൽ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു.
പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകൾ വിമാനത്താവളത്തിൽ ഗ്രീൻചാനലിലൂടെ, പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും. യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധനയില്ലാതെ ബാഗുകൾ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച് ഡോളർ കടത്തിയെന്നാണ് സംശയം.
സംസ്ഥാനത്ത് സുപ്രധാന പദവിയുള്ള ഈ നേതാവ് ഗ്രീൻചാനലിലൂടെ സ്വന്തം ബാഗിൽ ഡോളർ കടത്തിയതിന്റെ വിവരങ്ങൾ കസ്റ്റംസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചതായി "കേരളകൗമുദി " ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.കടത്തിയ പണം ആരുടേതാണെന്നും അതിന്റെ ഉറവിടവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്. കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയ മൊഴിയിലുള്ള വമ്പൻ സ്രാവുകളിലൊരാൾ ഈ ഉന്നതനാണ്.പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്സാപ് സന്ദേശങ്ങൾ സി-ഡാക്കിൽ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്.  ഈ നേതാവുമായുള്ള ഉറ്റബന്ധം ഉപയോഗിച്ചാണ് ഡോളർ കടത്തിയതെന്നാണ് സ്വപ്ന പിന്നീടുള്ള ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.
ഉന്നതന്റെ വിദേശ യാത്രകൾ
1.സ്വപ്നയ്ക്കൊപ്പം നാല് വിദേശയാത്രകൾ
2.പ്രവാസി സമ്മേളനങ്ങൾക്കും മലയാളി സംഘടനകളുടെ പരിപാടികൾക്കുമായി 20ലേറെ തവണ വിദേശത്ത് പോയി. ഭൂരിഭാഗവും യു.എ.ഇയിലേക്ക്.
3.നാലു വർഷത്തിനിടെ യു.എ.ഇയിലേക്ക് 14 യാത്ര.
4.സർക്കാരിന്റെ പരിപാടിക്കായി അഞ്ചുവട്ടം ദുബായിൽ. ഈ പരിപാടികളിൽ പ്രവാസി വ്യവസായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു.
5.മിക്ക യാത്രകളും സർക്കാർ പണം ചെലവാക്കാത്ത സ്വകാര്യയാത്രകളായിരുന്നു. 
6.യാത്രാ, താമസ ചെലവുകൾ വഹിച്ചത് ആരാണെന്ന് കണ്ടെത്തണം.
7.യാത്രകളുടെ വിവരങ്ങൾ അറിയാൻ സ്റ്റാഫംഗങ്ങളെ ചോദ്യം ചെയ്യും.
ചോദ്യംചെയ്യാൻ നിയമതടസമില്ല
ഉന്നതനെ ചോദ്യംചെയ്യാനും പ്രതിയാക്കാനും കസ്റ്റംസിനും ഇ.ഡിക്കും നിയമതടസമില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനൽ കേസുകളിൽ ഇത് ബാധകമല്ല. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇതേ പദവിയിലിരുന്നയാൾക്കെതിരെ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പരിരക്ഷ  ഇവർക്കുമാത്രം
രാഷ്ട്രപതിക്കും ഗവർണർമാർക്കും മാത്രമാണ് സിവിൽ, ക്രിമിനൽ കേസുകളിൽ നിന്ന് പരിരക്ഷയുള്ളത്. ഇവർക്കെതിരെ അറസ്റ്റോ പ്രോസിക്യൂഷനോ പാടില്ല.