
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറിൽ തന്നെ പോളിംഗ് 25 ശതമാനം പിന്നിട്ടു. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാർ കൂട്ടത്തോടെയാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്.
ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും പതിനഞ്ച് ശതമാനത്തിന് മുകളിലേക്ക് പോളിംഗ് ശതമാനം വരുന്നത് തന്നെ നഗരമേഖലയായ തിരുവനന്തപുരത്ത് അഭൂതപൂർവമായ കാഴ്‌ചയാണ്.

അഞ്ച് ജില്ലകളിലായി പതിനഞ്ച് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനുളള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, എം എം മണി, സുരേഷ് ഗോപി എം പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 പേരാണ് ആകെ വോട്ടർമാർ.