chuck

വാഷിംഗ്ടൺ: ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച, അമേരിക്കൻ വ്യോമയാനരംഗത്തെ ഇതിഹാസം പൈലറ്റ് ചക്ക് യെയ്ഗാർ (97) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാർത്ത അറിയിച്ചത്. ട്വിറ്ററിലൂടെ സന്ദേശം പങ്കുവയ്ക്കുകയായിരുന്നു. മരണകാരണം വിക്ടോറിയ വ്യക്തമാക്കിയിട്ടില്ല.

അതിസാഹികമായ ജീവിതം അതിമനോഹരമായി ജീവിച്ച അമേരിക്കയുടെ എക്കാലത്തെയും മികച്ച പൈലറ്റായ യെയ്ഗറിന്റെ കരുത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സാഹസികതയുടെയും പാരമ്പര്യം എന്നെന്നും ഓർമ്മപ്പെടുമെന്നാണ് വിക്ടോറിയ ട്വിറ്ററിൽ കുറിച്ചത്.

രണ്ടാംലോക മഹായുദ്ധ കാലത്തെ യുദ്ധവൈമാനികനായിരുന്നു യെയ്ഗർ. 1947ൽ റോക്കറ്റ് എൻജിൻ ഘടിപ്പിച്ച ബെൽ എക്‌സ് വൺ പരീക്ഷണ വിമാനത്തിൽ ശബ്ദവേഗത്തിൽ പറന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു യെയ്ഗർ. ഇത് അമേരിക്കയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതിയ വഴിയൊരുക്കുകയും ചെയ്തു.

തന്റെ നേട്ടം സ്‌പേസ്, സ്റ്റാർ വാർ, സാറ്റലൈറ്റുകൾ എന്ന പുതിയ ലോകത്തിലേക്കാണ് വാതിലാണ് തുറന്നതെന്ന് പിന്നീട് എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

1923 ഫെബ്രുവരി 13ന് ദക്ഷിണ വിർജീനിയയിലാണ് യെയ്ഗറിന്റെ ജനനം. 1941ലാണ് സൈന്യത്തിൽ ചേരുന്നത്. യു.എസ് രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിക്കുന്നതിന് മൂന്നുമാസങ്ങൾക്ക് മുമ്പ്. ഫ്ലൈറ്റ് പരിശീലനത്തിന് മുൻപായി എയർക്രാഫ്റ്റ് മെക്കാനിക്കായിട്ടാണ് തുടക്കം.

1975ലാണ് വ്യോമസേനയിൽ നിന്ന് അദ്ദേഹം വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന 'ദി റൈറ്റ് സ്റ്റഫ്" എന്ന പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ്. ഇതേ പേരിൽ 1983ൽ സിനിമയും ഇറങ്ങി.