
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് അമിത് ഷാ കര്‍ഷക നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നത്തെ ചർച്ചയിൽ അമിത് ഷായുടെ 'യെസ്' അല്ലെങ്കില്‍ 'നോ' എന്ന ഉത്തരമാണ് ആവശ്യപ്പെടുതെന്ന് കര്‍ഷകരുടെ നേതാവ് നേതാവ് രുദ്രു സിംഗ് മന്‍സ പറഞ്ഞു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന നിലപാട് കര്‍ഷകര്‍ ആവര്‍ത്തിച്ചു. അമിത് ഷാ തന്റെ വസതിയില്‍ ഇന്ന് വൈകീട്ട് 7 മണിയ്ക്ക് കര്‍ഷക നേതാക്കളുമായി സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
'ഇന്ന് രാത്രി 7 മണിക്ക് ഞങ്ങള്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ സിംഗു ബോര്‍ഡറിലേക്ക് പോകുന്നു, അവിടെ നിന്ന് ഞങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ അടുത്തേക്ക് പോകും,' ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. നാളെ കര്‍ഷകരും കേന്ദ്രസര്‍ക്കാരും ആറാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് അമിത് ഷാ കര്‍ഷക നേതാക്കളെ കാണുന്നത്. ഇതാദ്യമായാണ് അമിത് ഷാ കര്‍ഷക നേതാക്കളെ കാണുന്നതെന്നതും ശ്രദ്ധേയമാണ്. നേരത്തെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആയിരുന്നു കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.