church

മെൽബൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസ് പ്രതി ബ്രെന്റൺ ടാരന്റ് , ആക്രമണത്തിന് മുമ്പ് ഇന്ത്യയിൽ മൂന്ന് മാസത്തോളം താമസിച്ചതായി റിപ്പോർട്ട്. കേസ് അന്വേഷിച്ച റോയൽ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ആക്രമണത്തിന് മുമ്പ്, 2014 ഏപ്രിൽ 15 മുതൽ 2017 ആഗസ്റ്റ് 17 വരെ ടാരന്റ് ഉത്തരകൊറിയ ഒഴികെയുള്ള വിവിധ ലോകരാജ്യങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുണ്ടെന്ന് 792 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കാലം തങ്ങിയത് ഇന്ത്യയിലാണ്. 2015 നവംബർ 21 മുതൽ 2016 ഫെബ്രുവരി 18 വരെ ഇന്ത്യയിൽ താമസിച്ചു.

അതേസമയം ഇയാളുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഒരുമാസമോ അതിൽ കൂടുലോ ഇയാൾ തങ്ങിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ആസ്‌ട്രേലിയയിൽ ജനിച്ച ബ്രെന്റൺ ടാരന്റ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 2012 വരെ ഒരു പ്രാദേശിയ ജിമ്മിലെ പരിശീലകനായി ജോലി ചെയ്തിരുന്നു. അതിനുശേഷം ജോലിക്ക് പോയിട്ടില്ല. പിതാവ് നൽകിയ പണം ബാങ്കിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇയാളുടെ ജീവിതമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പണം ഉപയോഗിച്ച് ആദ്യം ന്യൂസിലൻഡിലും ഓസ്‌ട്രേലിയയിലും സഞ്ചരിച്ചു പിന്നീടാണ് മറ്റുരാജ്യങ്ങളിലേക്കും യാത്ര നീട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം യാത്രകൾക്കിടയിൽ ഇയാൾ ഏതെങ്കിലും ഭീകര ഗ്രൂപ്പുകളെ കണ്ടതിനോ പരിശീലനം നടത്തിയതിനോ തെളിവുകളില്ലെന്ന് ന്യൂസിലൻഡ് ഹെറാൾഡിന്റെ റിപ്പോർട്ടിൽ പറയുന്നു.

2019 മാർച്ച് പതിനഞ്ചിനാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിലെ വിശ്വാസികൾക്ക് നേരെ ഇയാൾ വെടിയുതിർത്തത്. ലോകമനസാക്ഷിയെ ഞെട്ടിച്ച അക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 51 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.