ramesh-chennithala

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നിൽ സർക്കാരാണ്. സ്വർണക്കടത്ത് അട്ടിമറിക്കാനുളള നീക്കം ഗൗരവത്തോടെ കേന്ദ്ര ഏജൻസികൾ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. എയിംസിലെ വിദഗ്ദ്ധ സംഘം രവീന്ദ്രന്റെ ആരോഗ്യ വിവരം പരിശോധിക്കണം. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ മാത്രം രോഗം വരുന്ന പ്രത്യേകത സംശയിക്കേണ്ടിയിരിക്കുന്നു. രവീന്ദ്രന് സുരക്ഷിതത്വം ഏർപ്പെടുത്തണം. അദ്ദേഹത്തിന്റെ ജീവന് പോലും അപകടമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരാണ് റിവേഴ്‌സ് ഹവാലയിലെ ഉന്നതനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണ് ഭരണഘടനപദവി വഹിക്കുന്ന വ്യക്തിയെന്ന് ജനങ്ങൾ അറിയണം. ഞെട്ടിക്കുന്ന വസ്‌തുതയാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വാസ്‌തവത്തിൽ സീൽ വച്ച കവറിലെ കാര്യങ്ങൾ വായിച്ചാൽ ജനങ്ങൾ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയ്‌ക്ക് ജനങ്ങളോട് ഭയമാണ്. രണ്ട്, മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും യു ഡി എഫിന് ജനപിന്തുണയുണ്ടാകും. ബി ജെ പിയ്‌ക്കും സി പി എമ്മിനും ഒരേ ഭാഷയാണ്. വിജയരാഘവൻ കുറേക്കാലമായി ആർ എസ് എസിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ആർ എസ് എസിന്റെ സ്വരമാണ്. കേന്ദ്രത്തിൽ അധികാരം ഉണ്ടെന്ന് കരുതി കേരളത്തിൽ ക്ലച്ച് പിടിക്കുമെന്ന് ബി ജെ പി കരുതേണ്ട.

കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. സി പി എമ്മിന്റെ നില പരുങ്ങലിലായതു കൊണ്ടാണ് അവർ കോൺഗ്രസിനെ ആക്രമിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ സി പി എം തോൽക്കാൻ പോവുകയാണ്. തോൽവി സമ്മതിക്കുന്നതാണ് കടകംപളളിയുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷം സി പി എം തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നിലനിർത്തിയത്തും ബഡ്‌ജറ്റ് പാസാക്കിയതും കോൺഗ്രസിന്റെയും ലീഗിന്റെയും ഔദാര്യം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.