
തിരുവനന്തപുരം: മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെ ആയാലും നാല് മാസങ്ങൾക്ക് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായിരിക്കും അതെന്ന് വ്യക്തമായിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് ബൂത്തിലെത്തിയത്. 72.67 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. കൃത്യമായ പോളിംഗ് ശതമാനം വരും ദിവസങ്ങളിൽ മാത്രമെ വ്യക്തമാകുകയുള്ളൂ.
തിരഞ്ഞെടുപ്പ് പ്രാദേശികമാണെങ്കിലും ഫലം സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെ ചലിപ്പിക്കാൻ പോന്നതാണെന്നതാണ് വസ്തുത. ഇന്ന് രണ്ടാംഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളും 14ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുമാണ് ബൂത്തിലെത്തുന്നത്.
വിലയിരുത്തലാകും
സർക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് നേതാക്കൾ തന്നെ സമ്മതിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പ്രാദേശിക പ്രശ്നങ്ങളെക്കാൾ സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കാണ് ഇടതുമുന്നണി പ്രചാരണത്തിൽ ഊന്നൽ നൽകിയത്. മുഖ്യപ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കിയത് സർക്കാരിൽ കരിനിഴൽ വീഴ്‌ത്തിയ സ്വർണക്കടത്തും ബംഗളൂരു മയക്കുമരുന്ന് കേസുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടതുമുന്നണിക്ക് തന്നെയാണ് ആധിപത്യം. അത് നിലനിറുത്തകയെന്നത് അവർക്ക് ഒരുപോലെ വെല്ലുവിളിയുമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഗ്രാമങ്ങളിൽ വരെ ഇടതുമുന്നണിക്ക് ആഴത്തിൽ വേരോട്ടമുള്ള ജില്ലകളാണിത്.
ജോസ് കെ.മാണി വിഭാഗത്തിന്റെ സ്വാധീനം വ്യക്തമാകും
യു.ഡി.എഫിനൊപ്പംചേർന്നു നിൽക്കുന്ന ഇടുക്കിയിലും പത്തനംതിട്ടയിലും എൽ.ഡി.എഫിന് ഇത്തവണ പ്രതീക്ഷയേറെയാണ്. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ വരവാണ് അവർക്ക് പ്രതീക്ഷയ്ക്ക് ഏറെ വക നൽകിയിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന്റെ സ്വാധീനം എന്താണെന്ന് തെളിയിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. ശരിക്ക് പറഞ്ഞാൽ ഒരു ലിറ്റ്‌മസ് ടെസ്റ്റ്. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് (എം) ഒരു അളവുകോലാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലമായിരിക്കും ജോസ് പക്ഷത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഭാവി കൂടി തീരുമാനിക്കുക.
സ്വർണക്കടത്തും മയക്കുമരുന്ന് കേസും അടക്കം സർക്കാരിനു നേരെ ഉയർന്ന ആരോപണങ്ങൾ ഭരണപക്ഷത്തെ എങ്ങനെ ബാധിച്ചെന്നും അത് ആയുധമാക്കിയ പ്രതിപക്ഷം എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്നും ഈ വോട്ടെടുപ്പിന്റെ ഫലം തെളിയിക്കും. വിജയിച്ചാൽ സർക്കാരിന് പുതിയൊരു ഊർജ്ജം ആയിരിക്കും. പരാജയപ്പെട്ടാൽ യു.ഡി.എഫിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉറപ്പാണ്.
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ ഏവരും ഉറ്റുനോക്കുന്ന തലസ്ഥാന നഗരഭരണം പിടിക്കുകയെന്നതാണ് എൻ.ഡി.എയുടെ സ്വപ്നവും അജണ്ടയും. ഒരു നിയമസഭാംഗം മാത്രമുള്ള ബി.ജെ.പിക്ക് കേരളം മരീചികയായി നിലനിൽക്കുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും പറയുമ്പോഴും നഗരഭരണം കിട്ടിയാൽ കേരളം പിടിച്ചെന്ന സംതൃപ്തിയാകും ബി.ജെ.പിയ്ക്ക്.