pakistan

ന്യൂയോർക്ക്: പാകിസ്ഥാനിലെ ന്യൂന പക്ഷമായ ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് കടുത്ത അവഗണനയും പീഡനങ്ങളും നേരിടുന്നതായുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ചും ഇരു മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന പെൺകുട്ടികളാണ് ഇത്തരത്തിലുള്ള ചൂഷണത്തിന് വിധേയരാകേണ്ടിവരുന്നത്. നിർബന്ധിച്ച് മതം മാറ്റലിനായി തട്ടിക്കൊണ്ട് പോയി യുവതികളെ വിവാഹം ചെയ്യുന്ന അനവധി സംഭവങ്ങളാണ് പാകിസ്ഥാനിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇപ്പോൾ പാകിസ്ഥാനിൽ നിന്നും ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് ചൈനയിലേക്ക് അയക്കുന്ന സംഘം പ്രവർത്തിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന ഓഫീസിന്റെ യുഎസ് അംബാസഡർ സാമുവൽ ഡി ബ്രൗൺബാക്കാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.

യുഎസിലെ ഉന്നത നയതന്ത്രജ്ഞൻ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. ചൈനീസ് പുരുഷന്മാർക്ക് നിർബന്ധിത വധുക്കളായി കാഴ്ചവയ്ക്കാൻ ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെ പാകിസ്ഥാനിൽ നിന്നും വിപണനം ചെയ്യപ്പെടുന്നു. സമൂഹത്തിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇവരെ കൂടുതൽ ദുർബലരാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒരു അന്താരാഷ്ട്ര വാർത്ത ഏജൻസി ചൈനയിലേക്ക് പോയ 629 പാക് ന്യൂന പക്ഷത്തിൽ പെട്ട പെൺകുട്ടികളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് യുവാക്കളുടെ ഇംഗിതത്തിനി വിധേയരായി 'നിർബന്ധിത വധുക്കളായി' ഇവരെ ചൂഷണം ചെയ്യുമെന്നും അതിനു ശേഷം വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

ഹിന്ദു കുടുംബങ്ങളേക്കാലും പാകിസ്ഥാനിലെ ദരിദ്രരായ ക്രിസ്ത്യൻ ജനതയെയാണ് കടത്തുകാർ ലക്ഷ്യമിടുന്നത്. ചൈനീസ് പുരുഷന്മാരുമായി വിവാഹം കഴിക്കാൻ വീട്ടുകാരെ പ്രലോഭിപ്പിക്കുകയും ഇതിനായി പണം ഓഫർ ചെയ്യുകയും ചെയ്യും. അധികാരികൾ കണ്ണടയ്ക്കുന്നതിനാൽ വിവാഹത്തിന്റെ മറവിലെ മാംസവ്യാപാരം പാകിസ്ഥാനിൽ വർദ്ധിക്കുകയാണ്.