qutub-minar


ന്യൂഡല്‍ഹി: അയോധ്യയിലെയും കാശി- മധുരയിലെയും വിവാദങ്ങള്‍ക്ക് പിന്നാലെ കുത്തബ് മിനാറിനെച്ചൊല്ലിയും തര്‍ക്കം. മുഗള്‍ ഭരണത്തില്‍ കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി സാകേത് കോടതിയിലാണ് ഹര്‍ജി എത്തിയിരിക്കുന്നത്. ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും മെഹ്‌റോളിയിലെ കുത്തബ് മിനാറില്‍ ആരാധന അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

സാകേത് ജില്ലാ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഗള്‍ ആക്രമണത്തിന് മുമ്പ് ഇവിടെ ക്ഷേത്ര സമുച്ചയും ഉണ്ടായിരുന്നെന്നും ഹര്‍ജി അവകാശപ്പെടുന്നു. ജൈന തീര്‍ത്ഥങ്കര പ്രതിഷ്ഠയായ ഭഗവാന്‍ റിഷഭ് ദേവിന് വേണ്ടിയും ഹിന്ദു ദേവനായ ഭഗവാന്‍ വിഷ്ണു എന്നിവയ്‌ക്കൊപ്പം ഗണപതി, ശിവന്‍, ഗൗരി ഹനുമാന്‍ തുടങ്ങിയ ദേവതകളെ പ്രതിഷ്ഠിക്കാനും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ആരാധിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ട്രസ്റ്റ് ആക്ട് 1982 അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് കുത്തബ് സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളുടെ ഭരണവും നടത്തിപ്പും കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ആകെ 27 ക്ഷേത്രങ്ങളാണ് പ്രദേശത്ത് നിലനിന്നിരുന്നത്. അതെല്ലാം തകര്‍ത്ത് ആദ്യം ഒരു മുസ്ലീം പള്ളിയും അതിനൊപ്പം കുത്തബ് മിനാര്‍ എന്നറിയപ്പെടുന്ന ഗോപുരവും പണിതെന്നാണ് ഹര്‍ജിക്കാരുടെ അവകാശവാദം.