ghost

ലോസ്ആഞ്ചലസ് : ഫോട്ടോകളിൽ ആത്മാക്കളുടെ അവ്യക്ത രൂപങ്ങൾ പതിഞ്ഞെന്ന് അവകാശപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മിക്കതും ശുദ്ധതട്ടിപ്പാണെന്ന് സോഷ്യൽ മീഡിയ കൈയ്യോടെ പൊക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ അമേരിക്കൻ സോഷ്യൽ മീഡിയാ സൈറ്റായ റെഡിറ്റിലൂടെ തനിക്കുണ്ടായ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരാൾ. ഒരു ഫോട്ടോയാണ് ഇദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോയിൽ വാതിലിനടുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന അവ്യക്ത രൂപത്തെ കണ്ടതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയോടിയത്രെ.

ghost

സംഭവ സമയം ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അടുക്കളയിൽ ആരോ നടക്കുന്നതും വസ്ത്രങ്ങൾ കുടയുന്നത് പോലെയുമുള്ള അസ്വാഭാവിക ശബ്ദങ്ങൾ കേട്ടു. താൻ ശരിക്കും ശബ്ദം കേൾക്കുക തന്നെയാണെന്നും തന്റെ തോന്നൽ മാത്രമല്ലെന്നും മനസിലാക്കിയതോടെ അയാൾ ഭയപ്പെട്ടു. അടുക്കളയും മറ്റു മുറികളും പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. അപ്പാർട്ട്മെന്റിന്റെ വാതിലും പുറത്തേക്കുള്ള ജനാലകളും അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനിടെ കൈയ്യിലിരുന്ന ഫോൺ കൊണ്ട് തുറന്ന് കിടന്ന അടുക്കള വാതിലിന് നേരെ ഒരു ഫോട്ടോ എടുത്തതോടെ ഇയാൾ ശരിക്കും ഞെട്ടി. കതകിന്റെടുത്ത് തന്നെ നോക്കുന്നത് പോലുള്ള ആരുടെയോ മുഖം ഫോട്ടോയിൽ പതിഞ്ഞെന്നും ആ ഫോട്ടോ കണ്ടതോടെ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും ഇയാൾ പറയുന്നു.

ghost

ഏകദേശം മുഖത്തിന്റെ രൂപത്തിലുള്ള ഒരു വെളുത്ത രൂപം ഫോട്ടോയിൽ കാണാം. ഉടൻ തന്നെ താൻ വീടിനു പുറത്തിറങ്ങിയെന്നും താമസിക്കാൻ മറ്റൊരു അപ്പാർട്ട്മെന്റ് തിരക്കുകയാണെന്നും ഇയാൾ പറയുന്നു. താൻ സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പമാണ് താമസിക്കുന്നതെന്നും സംഭവ സമയം ആരും അപ്പാർട്ട്മെന്റിൽ ഇല്ലായിരുന്നുവെന്നും ഇയാൾ പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് റെഡിറ്റിലൂടെ തന്നെ ഓജോ ബോർഡിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ഇയാൾ തേടിയിരുന്നത്രെ.

ചിത്രത്തിലെ രൂപം ഫോട്ടോഷോപ്പ് ആണെന്നും തട്ടിപ്പാണെന്നും ചിലർ പറയുന്നു. രൂപത്തിന് മുഖംമൂടിയുമായി സാമ്യമുണ്ടെന്നും ഒരു പക്ഷേ, മനഃപൂർവം ആരെങ്കിലും ചെയ്തതാകാമെന്നും ചിലർ പറയുന്നു. ഫോട്ടോ എടുത്തിരിക്കുന്നത് ഏത് സ്ഥലത്ത് നിന്നാണെന്ന് വ്യക്തമല്ല.