
റാഞ്ചി: മാർക്കറ്റിൽ നിന്ന് സാധനങ്ങളുംവാങ്ങി ഭർത്താവിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ 17പേർചേർന്ന് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ജാർഖണ്ഡിലെ ദുംകയിൽ രാത്രി എട്ടുമണിയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സഭവം നടന്നത്. ഭർത്താവിനെ ബന്ദിയാക്കിയശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്.
വീട്ടിലേക്ക് മടങ്ങവെ മദ്യലഹരിയിലായിരുന്ന യുവാക്കൾ ഇരുവരെയും തടഞ്ഞു. ഇവരെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ യുവാക്കൾ ഭർത്താവിനെ മർദ്ദിച്ചശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർക്കാൻ ശ്രമിച്ച ഭർത്താവിനെ ബന്ദിയാക്കിയശേഷം യുവാക്കൾ തന്നെ കൂട്ടമാനഭംഗത്തിന് വിധേയയാക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവാക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി തന്നെയാണ് പരാതി നൽകിയത്. ഒരു പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്ന പ്രതികൾക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. ശേഷിക്കുന്ന പ്രതികളെ തിരിച്ചറിയാൻ മാർക്കറ്റിലെയും സമീപത്തെയും സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.