chithra-suicide

ചെന്നെെ: തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജിന്റെ (വി.ജെ ചിത്ര) മരണത്തിൽ ദുരൂഹതകളില്ലെന്നും സംഭവം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. ചിത്രയുടെ മൃതദേഹം ചെന്നൈ കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രണ്ട് ഡോക്ടർമാരുടെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം.

ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേമന്ദിനെതിരെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു.

ഹേമന്ദ് മകളെ മർദ്ധിച്ച് കൊലപ്പെടുത്തിയതാണെന്നും മകളുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ചിത്രയുടെ മാതാവ് വിജയ കാമരാജ്

ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടൽ മുറിയിൽ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത വർഷത്തേക്കാണ് ബന്ധുക്കൾ വിവാഹം നിശ്ചയിച്ചതെങ്കിലും ബന്ധുക്കൾ അറിയാതെ ഇരുവരും രജിസ്റ്റർ വിവാഹം നടത്തിയിരുന്നു.

അതിനിടെ, ചിത്രയുടെ മുഖത്തും കൈകളിലും ചില മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മിൽ വാക് തർക്കമുണ്ടായതായാണ് വിവരം. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയിൽ തിരിച്ചെത്തിയതെന്നാണ് ഹേമന്ദിന്റെ മൊഴി.

ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളും ചിത്രയുടെ മൊബൈൽ ഫോണും പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആർ.ഡി.ഒ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.