oman

മസ്‌കറ്റ്: 103 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാരത്തിനായി വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി നിലവില്‍ വന്നു. റോയല്‍ ഒമാന്‍ പൊലീസ് പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സ് വിഭാഗം അസി ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി ബിന്‍ ഹമദ് അല്‍ സുലൈമാനിയാണ് വിവരം പുറത്ത് വിട്ടത്. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേണല്‍ അലി ഹമദ്.

വിസയില്ലാതെ ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്കു പത്ത് ദിവസം രാജ്യത്ത് തങ്ങാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. 10 ദിവസത്തിലധികം രാജ്യത്ത് താമസിക്കരുതെന്നും അധിക ദിവസങ്ങള്‍ തങ്ങുന്ന പക്ഷം പ്രതിദിനം പത്ത് റിയാല്‍ വീതം പിഴ നല്‍കേണ്ടി വരുമെന്നും കേണല്‍ അലി ബിന്‍ ഹമദ് അല്‍ സുലൈമാനി വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസിക്കുന്ന ഹോട്ടലില്‍ നിന്നും ലഭിച്ചിട്ടുള്ള സ്ഥിരീകരണ സന്ദേശം, ആരോഗ്യ ഇന്‍ഷുറന്‍സ്, മടക്ക യാത്രക്കുള്ള ടിക്കറ്റ് എന്നിവ സഞ്ചാരികളുടെ പക്കല്‍ ഉണ്ടായിരിക്കണം.