reverent

അശ്ലീല വീഡിയോകൾ കാണുന്ന പെൺകുട്ടികളെ എല്ലാവരും മോശം കണ്ണോടെയാകും കാണുക എന്ന് പരാമർശിച്ച വൈദികന്റെ പ്രസംഗം വിവാദത്തിൽ. റെവറന്റ് ഡോ.തോമസ് കോഴിമല എന്ന് പേരുള്ള വൈദികന്റെ പ്രസംഗം ക്രിസ്തീയ ഗ്രൂപ്പുകളിലൂടെയാണ് പുറത്തുവന്നത്. തുടർന്ന് നിരവധി പേർ പ്രസംഗ വീഡിയോയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത് വരികയും ചെയ്തു. വൈദികൻ നടത്തുന്ന പ്രസംഗത്തിന്റെ ഒരു ഭാഗത്താണ് ഇത്തരത്തിലുള്ള പരാമർശമുള്ളത്.

അശ്ലീല ചിത്രങ്ങൾ കാണുമ്പോൾ നമ്മുടെ തലച്ചോറിൽ എപ്പിനെഫ്രിൻ എന്ന് പേരുള്ള ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുമെന്നും ഇത് പെൺകുട്ടികളെ പ്രത്യേകിച്ചും കാര്യമായി ബാധിക്കുമെന്നും തുടർന്ന് അവർ ഇത്തരം വീഡിയോകൾക്ക് അടിമപ്പെടുമെന്നുമാണ് വൈദികൻ പറയുന്നത്.

എന്നാൽ ഈ ഹോർമോൺ ആൺകുട്ടികളുടെ തലച്ചോറുകളിലും ഉത്പാദിപ്പിക്കപ്പെടില്ലേ എന്നും അവരും ഇത്തരം വീഡിയോകൾക്ക് അടിമപ്പെടുകയില്ലേ എന്നുംപ്രസംഗത്തിനെതിരെ രംഗത്ത് വരുന്നവർ ചോദിക്കുന്നുണ്ട്. അശ്ലീല വീഡിയോകളുടെ സ്വാധീനം ആൺ, പെൺ, ട്രാൻസ് വ്യക്തികൾക്ക് ഒരുപോലെ തന്നെയാണെന്നും എന്തിന് പെൺകുട്ടികളുടെ കാര്യം മാത്രം ഇത്തരത്തിൽ എടുത്ത് പറയാന്നുവെന്നും ഇവർ ചോദിക്കുന്നുണ്ട്.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

'തിന്മ കാണാതിരിക്കാൻ കണ്ണു പൊത്തണം. ഈ പോണോഗ്രഫി എന്നു പറയും. ഇത്തരം ചിത്രങ്ങൾ കണ്ടുകഴിഞ്ഞാൽ അതിന് അഡിക്ഷനാകും. പ്രത്യേകിച്ച് അത് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ നമ്മുടെ തലച്ചോറിൽ എപ്പിനെഫ്രിൻ (അഡ്രിനാലിൻ) എന്നൊരു ഹോർമോണിന്റെ പ്രവർത്തനം ഉണ്ടാകും. പ്രത്യേകിച്ച് പെൺകുട്ടികളാണെങ്കിൽ അവർ കാണുന്നതു മുഴുവൻ ഒരു കളർഫുൾ പടം പോലെ അത് തെളിഞ്ഞു നിക്കും.

പിന്നെ അവർ ആരെ കണ്ടാലും ആ ഒരു നോട്ടമായിരിക്കും. പിന്നെ അച്ചനെ കാണത്തില്ല, പള്ളി കാണത്തില്ല കുമ്പസാരക്കൂട് കാണത്തില്ല, അമ്മയെ കണ്ണിന് കാണത്തില്ല, അപ്പനെ കാണത്തില്ല, ഈ പെൺകൊച്ചിന് ബ്ലൂഫിലിമിന്റെ അഡിക്ഷനാണ്. വിലകൂടിയ മൊബൈൽ വാങ്ങിക്കൊടുത്തപ്പോൾ അച്ഛനറിഞ്ഞില്ല, അമ്മയറിഞ്ഞില്ല ഇങ്ങനുള്ള കാര്യങ്ങൾ കാണുന്നുണ്ട് എന്നത്. ഏഴുമണിയാകുമ്പോൾ മുറിയും പൂട്ടിയിരുന്ന് ഈ കൊച്ച് എന്താ കാണുന്നതെന്ന് നിരീക്ഷിക്കുന്നില്ല.'