doctors-strike

തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് വിവിധ ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് സർക്കാർ-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്‌ടർമാർ നടത്തുന്ന ഒ പി ബഹിഷ്‌കരണ സമരം സംസ്ഥാനത്ത് ആരംഭിച്ചു. അതിരാവിലെ ആരംഭിച്ച സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം എത്തിയ രോഗികൾ വലഞ്ഞു. ആശുപത്രികളിലെ ഒ പി വിഭാഗത്തിന് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഡോക്‌ടർമാർ നടത്തുന്നില്ല. സമരത്തിൽ നിന്ന് അത്യാഹിത വിഭാഗത്തെയും കൊവിഡ് സംബന്ധമായ ചികിത്സകളെയും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ സി യു കെയർ എന്നിവയിൽ ഡോക്‌ടർമാരുടെ സേവനമുണ്ടാകും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്‌ത സമരത്തിൽ ഡോക്‌ടർമാരുടെ സംഘടനകളായ കെ ജി എം സി ടി എ, കെ ജി എം ഒ, കെ ജി എസ് ഡി എ, കെ ജി ഐ എം ഒ എ, കെ പി എം സി ടി എ തുടുങ്ങിയ സംഘടനകൾ പങ്കെടുക്കുന്നുണ്ട്.