
തിരുവനന്തപുരം: വയനാട്ടിൽ വൻ കഞ്ചാവ് വേട്ട്. ലോറിയിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി രൂപ വിലവരുന്ന നൂറ് കിലോയിലധികം കഞ്ചാവ് മുത്തങ്ങയിൽ നടത്തിയ പരിശോധനയിൽ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) ആബിദ് (23) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് കടത്തുന്നതായി സംസ്ഥാന ആന്റി നാർക്കോട്ടിക്ക് സെൽ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് സി.ഐ ടി.അനികുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. എൻഫോഴ്സ്‌മെന്റ് ഉടൻ തന്നെ വിവരം വയനാട് എക്സൈസ് സംഘത്തിന് കൈമാറി. തുടർന്ന് എൻഫോഴ്സ്‌മെന്റും എക്സൈസ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് സ്‌പെയർ പാർട്ടുകളുടെ മറവിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. കേസിന്റെ തുടർ നടപടികൾക്ക് വയനാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്തിനെയും സംഘത്തെയും ചുമതലപ്പെടുത്തി. പരിശോധനയിൽ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി, പ്രഭാകർ പള്ളത്ത്, എക്‌സൈസ് ഡ്രൈവർ രാജീവ് എന്നിവർ പങ്കെടുത്തു.