
തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ ജസ്റ്റിസ് ഡി കെ ജെയിൻ അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച തിരുവനന്തപുരത്ത് നടത്തും. 14,15 തീയതികളിലായിരിക്കും തെളിവെടുപ്പ്. ചാരക്കേസിനുപിന്നിലെ ഗൂഢാലോനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയാണ് 2018ൽ ഡി കെ ജെയിൻ സമിതിയെ നിയോഗിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ഒരു ശാസ്ത്രജ്‍ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീർത്തിപ്പെടുത്തിയത് ഗുരുതര പിഴവാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
ഐ എസ് ആർ ഒ ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പിനാരായണന് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ഒരു കോടി മുപ്പത് ലക്ഷം രൂപ കൈമാറിയത് അടുത്തിടെയായിരുന്നു. നേരത്തേ 60 ലക്ഷം രൂപ കൈമാറിയിരുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക കൈമാറിയത്.
കഴിഞ്ഞവർഷം ഡിസംബറിലാണ് നമ്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശുപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരുന്നു ഇത്.നമ്പി നാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുളള ശുപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ശുപാർശ പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ തീരുമാനം.