miawaki

തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ തലസ്ഥാനത്ത് കനകക്കുന്നിൽ സ്ഥാപിച്ച് വിജയം കണ്ട മിയാവാക്കി മാതൃകയിലുള്ള 22 മിയാവാക്കി വനങ്ങൾ കൂടി സ്ഥാപിക്കാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. 12 ജില്ലകളിലാണ് ഇത്തരത്തിലുള്ള മിനി ഫോറസ്റ്റുകൾ ഒരുക്കുന്നത്. ഇടുക്കി,​ വയനാട് ജില്ലകളെ മാത്രമാണ് മിയാവാക്കിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

5.75 കോടി

പദ്ധതിക്കായി ആകെ 5.75 കോടിയാണ് ചെലവിടുക. ആകെ മുപ്പതിനായിരത്തോളം വൃക്ഷങ്ങളാണ് ഇതിനായി വച്ചുപിടിപ്പിക്കുക. കൊവിഡാനന്തര കാലത്ത് ആരോഗ്യപരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ സഞ്ചാരികൾക്കുണ്ടാവുന്ന താത്പര്യംകൂടി കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ സ്വാഭാവികമായി വളരുന്ന ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും പൂമരങ്ങളും അന്യം നിന്നു കൊണ്ടിരിക്കുന്ന സസ്യങ്ങളുമാണ് നട്ടുപിടിപ്പിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. 2019 ൽ തിരുവനന്തപുരം കനകക്കുന്നിലെ 5 സെന്റിൽ മിയാവാക്കി വനം ഒരുക്കിയിരുന്നു. രണ്ട് മാസം കൊണ്ട് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അടുത്തിടെ ശംഖുംമുഖത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തിരുന്നു. കൊല്ലം ജില്ലയിലെ മല്ലമേൽ പാറ,​ മുട്ടറ മരുതിമല,​ എറണാകുളത്തെ മുനമ്പം ബീച്ച്,​ ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപത്തുള്ള തോട്ടപ്പള്ളി പാർക്ക്,​ കോഴിക്കോട് ജില്ലയിലെ കാപ്പാട്,​ സരോവരം പാർക്ക്,​ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാം എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.

ടൂറിസം കേന്ദ്രങ്ങളെ വിനോദസഞ്ചാരികൾക്ക് വളരെ വേഗം തിരിച്ചറിയുന്നതിന് സഹായിക്കുന്ന രീതിയിൽ വനങ്ങൾ സൃഷ്ടിക്കാനാണ് ആലോചിക്കുന്നതെന്ന് ടൂറിസം ഡയറക്ടർ പി. ബാലകിരൺ പറഞ്ഞു. വനനശീകരണത്തിനെതിരായ ഒരു സന്ദേശം നൽകുകയെന്ന ലക്ഷ്യവും ഇതിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മിയാവാക്കി വനം

ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമ്മാണ മാതൃകയാണിത്. വളരെ വേഗം ചെടികൾ വളർച്ച കൈവരിക്കുമെന്നതാണ് മിയാവാക്കി വനങ്ങളുടെ പ്രത്യേകത. സസ്യങ്ങൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. നൂറു വർഷം കൊണ്ട് ഒരു സ്വാഭാവിക വനം നേടുന്ന വളർച്ച 30 വർഷം കൊണ്ട് ഒരു മിയാവാക്കി വനം കൈവരിക്കും. ആഗോള തലത്തിൽ മിയാവാക്കി വനങ്ങൾ പ്രതിവർഷം ഒരു മീറ്റർ ഉയരത്തിൽ വളരുമ്പോൾ കേരളത്തിൽ മൂന്നര മീറ്ററിൽ കുറയാത്ത വളർച്ച ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.