
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കൊവിഡ് ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. ഈ മാസം ഇതുവരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 3381 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ മാസം ഇതേസമയം രോഗികളുടെ എണ്ണം 7,323 ആയിരുന്നു. ഒരു മാസംകൊണ്ട് ചികിത്സയിലുള്ള രോഗികളുടെ എണ്ണം പകുതിയിൽ താഴെയാക്കാൻ കഴിഞ്ഞത് രോഗ പ്രതിരോധ സംവിധാനങ്ങളുടെ വിജയമാണ്. ഇതേ രീതിയിൽ മന്നോട്ടുപോയാൽ രോഗവ്യാപനം വലിയ തോതിൽ തടഞ്ഞു നിറുത്താൻ കഴിയുമെന്ന് ജില്ലാഭരണകൂടം കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ കൂടുതലായി സാമൂഹിക ഇടപെടലുകൾ നടത്തിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
11 സി.എഫ്.എൽ.ടി.സികൾ
രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പുതുതായി 11 സി.എഫ്.എൽ.ടി.സികൾ തുറക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി. 1,380 ബെഡ്ഡുകളാണ് ഇവിടെ സജ്ജമാക്കുക. കൊവിഡ് വ്യാപനം സംബന്ധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞതും വീട്ടിലെ ചികിത്സയും കൂടിയായതോടെ ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ 70 ശതമാനത്തോളം ബെഡ്ഡുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ, ഇനിയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവർക്കു സർക്കാർ സംവിധാനത്തിൽത്തന്നെ മെച്ചപ്പെട്ട ചികിത്സ നൽകും. ജനറൽ ആശുപത്രിയിലെ 310 കോവിഡ് ബെഡ്ഡുകളിൽ 187 ബെഡ്ഡുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനറൽ ആശുപത്രി ഡിസംബർ 31 വരെ ഡെസിഗ്‌നേറ്റഡ് കോവിഡ് ആശുപത്രിയായിത്തന്നെ തുടരും.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സെന്ററുകൾ മാറ്റുന്നു
വിദ്യാലയങ്ങളുടെ ഭാഗമായി ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനും ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. വെള്ളായണി കാർഷിക കോളേജിലെ കേന്ദ്രം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കും മുക്കോല റോസ മിസ്റ്റിക്കയിലേത് പുല്ലുവിള സെന്റ് നിക്കോളാസ് കൺവൻഷൻ സെന്ററിലേക്കും പാറശാല ശ്രീകൃഷ്ണ കോളജ് ഒഫ് ഫാർമസിയിലേത് വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിലേക്കും മാറ്റും. സരസ്വതി നഴ്സിംഗ് കോളേജിലെ കേന്ദ്രം നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്കും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ മെൻസ് ഹോസ്റ്റലിലും കുളത്തൂർ ഗവൺമെന്റ് ആർട്സ് കോളജിലുമുള്ള കേന്ദ്രങ്ങൾ വെള്ളറട ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റും. പാലോട് ഞാറനീലി അംബേദ്കർ സ്‌കൂളിലെ കേന്ദ്രത്തിലുള്ള പുരുഷന്മാരുടെ ബെഡ്ഡുകൾ നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിലേക്കും സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്നവ ഗവൺമെന്റ് ആയുർവേദ കോളജിലേക്കും മാറ്റുമെന്നും കളക്ടർ നവജ്യോത് ഖോസ അറിയിച്ചു.
കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ പ്രതിരോധ നടപടികൾ തുടരണം- ഡോ. നവ്‌ജ്യോത് ഖോസ, ജില്ലാ കളക്ടർ