
തിരുവനന്തപുരം: ക്രൈസ്‌തവ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന് സൂചന നൽകി മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളള. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന് ക്രൈസ്‌തവ സഭകൾക്ക് നൽകുന്ന കേന്ദ്ര വിഹിതത്തിൽ അനീതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ശ്രീധരൻ പിളള പറഞ്ഞു. വിവിധ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി ചർച്ചയ്‌ക്ക് തയ്യാറായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്‌തവ സഭയിലെ പെൺകുട്ടികൾ ഐ എസ് സ്വാധീനത്തിൽപ്പെടുന്നതിനെക്കുറിച്ച് കർദിനാൾ ആശങ്ക അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി നൽകുന്ന വിഹിതം കുറഞ്ഞതിനെ കുറിച്ച് കർദിനാൾ നേരത്തെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. എൺപത് ശതമാനം ഒരുവിഭാഗത്തിന് നൽകുകയും ക്രൈസ്‌തവ സമുദായങ്ങൾക്കുളള വിഹിതം ഇരുപത് ശതമാനമായി കുറയുകയും ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാനമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ശ്രീധരൻ പിളളയുടെ പ്രതികരണം.
തിരുവനന്തപുരം തൈക്കാട് അതിഥി മന്ദിരത്തിലാണ് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളളയും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഒരുമിച്ചിരുന്നത്. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.