vj-chithra

സീരിയൽ നടി വിജെ ചിത്ര ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പുറത്ത്. കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നും, അമ്മ വിജയയുടെയും, പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം താരത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം വീട്ടുകാർ അറിയാതെ ചിത്ര ഹേം നാഥിനെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. എന്നാൽ ഇതിനിടയിലുള്ള ഹേംനാഥിന്റെ പെരുമാറ്റം നടിയെ വേദനിപ്പിച്ചു.

സീരിയൽ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഇയാൾ വഴക്കുണ്ടാക്കിരുന്നു. ഈ വിവരം ചിത്ര അമ്മയെ അറിയിച്ചു. അവനുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കാനായിരുന്നു അമ്മ നൽകിയ ഉപദേശം. ഇതോടെ താരം കൂടുതൽ മാനസിക സമ്മർദ്ദത്തിലാവുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.

അമ്മയെയാണ് ചിത്ര അവസാനമായി വിളിച്ചത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും ഹേംനാഥിനെയും ഹോട്ടൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാൻ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് ആദ്യം മൊഴി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ കാറിൽ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാൻ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നാണ് പറഞ്ഞത്.