
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ സ്ഥാനാർത്ഥിയുടെ ശ്രമം. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ ചിറയിലിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ദീനാണ് വോട്ടർമാരുടെ വീട്ടിലെത്തി പണം നൽകാൻ ശ്രമിച്ചത്.
മലപ്പുറം അടക്കം നാല് ജില്ലകളിൽ ഇന്ന് പരസ്യപ്രചരണം അവസാനിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ രാത്രി ചിറയിൽ വാർഡിലെ ചില വോട്ടർമാരുടെ വീട്ടിലെത്തി സ്വതന്ത്രസ്ഥാനാർത്ഥിയായ താജുദ്ദീൻ പണം നൽകി വോട്ടുകൾ ഉറപ്പിക്കാൻ ശ്രമിച്ചത്. വീട്ടിലെത്തി ആ വീട്ടിൽ എത്ര വോട്ടർമാരുണ്ടെന്ന് കണക്കെടുത്താണ് ഇയാൾ പണം നൽകുന്നത്.
ആപ്പിൾ ചിഹ്നത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായിട്ടാണ് ഇയാൾ മത്സരിക്കുന്നത്. വാർഡിൽ യു ഡി എഫിനെ പ്രതിനിധീകരിച്ച് മുസ്ലീംലീഗാണ് മത്സരിക്കുന്നത്. കൂടാതെ എൽ ഡി എഫിനും ബി ജെ പിക്കും ഇവിടെ സ്വന്തമായി സ്ഥാനാർത്ഥികളുണ്ട്. സമ്പന്നനായ താജുദ്ദീൻ പണം നൽകി വോട്ട് വാങ്ങി ജയിക്കാനാണ് ശ്രമിക്കുന്നതെന്ന് മറ്റു പാർട്ടിക്കാർ ആരോപിക്കുന്നു. കഴിഞ്ഞ തവണ അതിശക്തമായ മത്സരം നടന്ന വാർഡാണ് ചിറയിൽ. 2015ൽ ലീഗിന്റെ വനിതാ സ്ഥാനാർത്ഥി സുഹറാബി വെറും ഒരു വോട്ടിനാണ് ഇവിടെ ജയിച്ചത്.
വോട്ടറായ ശകുന്തളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർഡിലെ ഏതൊക്കെ വീടുകളിൽ ഇയാൾ പോയി എന്ന് പരിശോധിച്ചു വരികയാണ്. നിലവിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ദീൻ നേരത്തെ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നയാളാണ്. പിന്നീട് പാർട്ടി നേതൃത്വവുമായുളള അഭിപ്രായ ഭിന്നതയെ തുടർന്ന് കോൺഗ്രസിൽ നിന്നും ഒഴിവാക്കുകയായിരുന്നു.