
ടെഹ്‌റാൻ: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഇറാനിൽ മാദ്ധ്യമപ്രവർത്തകനെ തൂക്കിലേറ്റി. 2017 ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാദ്ധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് റൂഹുല്ല സാമിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇന്നലെ പുലർച്ചെയാണ് സാം തൂക്കിലേറ്റപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ചാരവൃത്തി, ഇറാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. വർഷങ്ങളോളം ഫ്രാൻസിൽ പ്രവാസജീവിതം നയിച്ചിരുന്ന സാം 2019 ലാണ് പിടിയിലാകുന്നത്. തുടർന്ന് ഇസ്ലാമിക് റവല്യൂഷനറി കോടതി പുറപ്പെടുവിച്ച ശിക്ഷ ഇറാൻ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. സ്വന്തമായി അമാദ് ന്യൂസ് ഫീഡ് എന്നൊരു വെബ്സൈറ്റും ടെലിഗ്രാമിൽ ഒരു ചാനലും അദ്ദേഹത്തിനുണ്ടായിരുന്നു. 2017 ലെ പ്രതിഷേധകാലത്ത് സർക്കാരിനെതിരായി തെറ്റായ വിവരങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
അമാദ് ന്യൂസ് ഫീഡിന് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഇടപെടുക, യു.എസ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുക, ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്പണി നടത്തുക തുടങ്ങിയ കുറ്റങ്ങളും സാമിനുമേൽ ആരോപിക്കപ്പെട്ടിരുന്നു.