k-surendran

കോഴിക്കോട് : തിരുവനന്തപുരം നഗരസഭ ഭരണം ബി ജെ പി പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 61 സീറ്റ് നേടി ഭരണം പിടിക്കുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. അതില്‍ കൂടുതല്‍ സീറ്റ് ബി ജെ പിക്ക് ലഭിച്ചേക്കും. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെ അഞ്ചു കോര്‍പ്പറേഷനുകളിലും ബി ജെ പി മുന്നേറ്റം നടത്തും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിസ്മയകരമായ രീതിയില്‍, നല്ല സംഖ്യയില്‍ അക്കൗണ്ട് തുറക്കും.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറും കൂടുതല്‍ പരുങ്ങലിലാകുന്ന സ്ഥിതിയാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോള്‍ ഉണ്ടാകുന്നത്. സ്വപ്നയെ ജയിലില്‍ പോയി ഭീഷണിപ്പെടുത്തി എന്നുള്ളതും സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട് എന്നുള്ളതും കോടതി മുമ്പാകെ പരാതിയായി നല്‍കിയ കേസില്‍ വലിയ അട്ടിമറിയാണ് ജയിലില്‍ നടക്കുന്നത്. ജയില്‍ ഡി ഐ ജി ആ സംഭവത്തെ ആസൂത്രിതമായി വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്.

ജയില്‍ ഡി ഐ ജി ഇന്നലെ പറഞ്ഞതെല്ലാം മനപ്പൂര്‍വം എഴുതി ഉണ്ടാക്കിയതാണ്. സ്വപ്നയെ നേരത്തെ തന്നെ ജയിലില്‍ പോയി ഉന്നതന്മാരായ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കസ്റ്റംസിന്റെ അനുമതിയില്ലാതെ ജയിലില്‍ സ്വപ്നയെ കണ്ട ഉന്നത ഉദ്യോഗസ്ഥന്‍ ഈ ഭീഷണിയുടെ പിന്നിലുണ്ട്.സ്വപ്നയെ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ആരാണെന്ന് അന്വേഷിക്കണം. സ്വര്‍ണക്കടത്തിലെ സുപ്രധാന മൊഴി തിരുത്തിക്കാനും കേസ് അട്ടിമറിക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവരികയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും ജയില്‍ വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണ്. ഗുരുതരമായ ചട്ടലംഘനമാണ് ജയിലില്‍ നടന്നിട്ടുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ ജയില്‍ ഡി ഐ ജി മുന്‍വിധിയോടെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്തിനാണ്. ജയിലില്‍ സ്വപ്നയെ കണ്ടത് ഏത് ഉന്നത ഉദ്യോഗസ്ഥനാണെന്നും, ആരുടെ നിര്‍ദേശമാണ് നടപ്പായതെന്നും വ്യക്തമാകേണ്ടതുണ്ട്. ജയില്‍ ഡി ജി പി ജയിലില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി വിലയിരുത്തണം. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ജയില്‍ ഡി ഐ ജിയുടെ പങ്ക് സംശയാസ്പദമാണ്. മന്ത്രിമാരെക്കുറിച്ചും മറ്റും ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പിണറായി വിജയന്‍ വനവാസത്തിലാണോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുകയാണ്. സര്‍ക്കാരിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുന്നതും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും, ജനങ്ങളുടെ പരാതി സ്വീകരിക്കുകയും ചെയ്യുന്നു. ഇത് തിരഞ്ഞെടുപ്പ് കാലത്ത് പാടില്ലാത്തതാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ വിളിച്ചു എന്ന് പറഞ്ഞപ്പോള്‍ മാദ്ധ്യമങ്ങള്‍ സംശയിച്ചു. ഇപ്പോള്‍ തെളിഞ്ഞല്ലോ. ഇ ഡിക്ക് കള്ളക്കടത്തും അനധികൃത സ്വത്തു സമ്പാദനവും തെളിയണമെന്ന് മാത്രമാണ് ഉദ്ദേശമുള്ളതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ വീരപ്പനേക്കാള്‍ വലിയ കൊള്ളയാണ് നടത്തുന്നത്. രമേശ് ചെന്നിത്തല യാദവ സമൂഹത്തെ അപമാനിച്ചിരിക്കുകയാണ്. കേരളത്തില്‍ നിരവധി യാദവ സമൂഹമാണുള്ളത്. ബി ജെ പി യാദവകുലം പോലെ മുടിയുമെന്ന പ്രസ്താവന സമുദായ അവഹേളനമാണ്. ഇതിന് ചെന്നിത്തല മാപ്പുപറയണം. യാദവ സമൂഹത്തെ അപമാനിച്ച രമേശ് ചെന്നിത്തലയ്ക്ക് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി കിട്ടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.