
കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം കേന്ദ്ര ഏജൻസികൾ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായപ്പോഴാണ് ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്.അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണ്. മടിയിൽ കനമുള്ളത് ആർക്കാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. തന്റെ അഡീഷണൽ സെക്രട്ടറിക്കെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് രവീന്ദ്രൻ ഇ.ഡിക്ക് മുമ്പിൽ ഹാജരാവാത്തതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.എം രവീന്ദ്രൻ തെറ്റുകാരനല്ലെങ്കിൽ ഇ.ഡിയെ പേടിച്ച് ഇല്ലാത്ത രോഗം അഭിനയിച്ച് എന്തിനാണ് ആശുപത്രിയിൽ കിടക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ആരോഗ്യവകുപ്പിനെ ഉപയോഗിച്ച് അഡീഷണൽ സെക്രട്ടറിയെ രക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജയിൽ വകുപ്പിനെ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോവുന്നവരല്ല കേന്ദ്ര ഏജൻസികളെന്നും അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നതിന് ശേഷം മാത്രമേ അവർ തിരിച്ചു പോവുകയുള്ളൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.