
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും നിരക്ക് കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നും കെഎസ്‌ഇബി. അന്തർ സംസ്ഥാന പ്രസരണ നിരക്കിലെ വർദ്ധന, ബോർഡിന്റെ വരവുചെലവ് അന്തരം, സർ ചാർജ് എന്നിവ പരിഗണിച്ച് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്നുള്ള പ്രചാരണം തെറ്റാണെന്നും കെഎസ്ഇബി വ്യക്തമാക്കി.
അന്തർ സംസ്ഥാന പ്രസരണനിരക്കിലെ വർധനയ്‌ക്കെതിരെ നിയമനടപടികൾക്ക് കേരളത്തിന് അവസരമുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീർപ്പായിട്ടില്ലെന്നും കേരള സർക്കാർ സ്ഥാപനം പറഞ്ഞു.
താരിഫ് നിശ്ചയിക്കുന്നത് വൈദ്യുതി റഗുലേറ്ററി കമീഷനാണ്. ബഹുവർഷ താരിഫാണ് പുറപ്പെടുവിക്കുക. 2019ൽ നിശ്ചയിച്ച താരിഫാണ് നിലവിലുള്ളത്. ഇത് 2022 മാർച്ച് വരെയാണ് ബാധകം. ഇതിൽ എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ കെഎസ്ഇബി കമ്മീഷന് അപേക്ഷ സമർപ്പിക്കണമെന്നും കെഎസ്ഇബി വിശദീകരിച്ചു.
ഇത്തരത്തിൽ ഒരു അപേക്ഷയും കെഎസ്ഇബി നൽകിയിട്ടില്ല. വരവു-ചെലവ് വ്യത്യാസം കണക്കാക്കുന്നതും ഇവ തമ്മിലുള്ള അന്തരം എത്രയെന്ന് തിട്ടപ്പെടുത്തി അംഗീകരിക്കുന്നതും താരിഫ് പരിഷ്കരണനടപടികൾക്ക് അനുബന്ധമായാണ്. നിലവിലെ ബഹുവർഷ താരിഫ് 2022 മാർച്ച് വരെ ആയതിനാൽ ഇതിനുള്ള പ്രാഥമിക നടപടിപോലും കമീഷൻ ആരംഭിച്ചിട്ടില്ല. കെഎസ്ഇബി വ്യക്തമാക്കി