
ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെയുളള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുളള കർഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാർച്ച് ഹരിയാന അതിർത്തിയിൽ തടഞ്ഞു. മാർച്ച് തടയാൻ പൊലീസിനൊപ്പം അർദ്ധസൈനികരെയും ഹരിയാന സർക്കാർ സംസ്ഥാന അതിർത്തിയായ ഷാജഹാൻപൂരിൽ നിയോഗിച്ചിരുന്നു. റോഡിൽ പടുകൂറ്റൻ കോൺക്രീറ്റ് ബീമുകളും സ്ഥാപിച്ചിരുന്നു. മാർച്ച് തടഞ്ഞതിനെ തുടർന്ന് കർഷകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്ത് സംഭവിച്ചാലും പിന്തിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഹരിയാന അതിർത്തിവരെ രാജസ്ഥാൻ പൊലീസിന്റെ അകമ്പടിയോടെയാണ് മാർച്ച് എത്തിയത്. അതിനിടെ പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെയുളള കൂടുതൽ കർഷകർ അതിർത്തിയിലെത്തിയിട്ടുണ്ട്.
അതിനിടെ, കർഷക സമരം തീർക്കാർ ഹരിയാന സർക്കാർ ശക്തമായ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാന ഉപമുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി ഇന്നലെ നടത്തിയ ചർച്ചകളിൽ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം എന്ന നിർദ്ദേശം ചർച്ച ചെയ്തു എന്നാണ് സൂചന. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിമാരും അനുകൂലമായാണ് പ്രതികരിച്ചതത്രേ. സമരം 48 മണിക്കൂറിനുളളിൽ അവസാനിക്കും എന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചതിന് പിന്നിൽ ഇതാണെന്നാണ് സൂചന. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതാണ് പൊടുന്നനെ ഇത്തരമൊരു നീക്കത്തിന് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. . കർഷക സംഘടനകളുമായി നാളെ ചർച്ചയാവാം എന്ന തരത്തിലുളള സൂചന കേന്ദ്ര കൃഷിമന്ത്രിയും നൽകിയിട്ടുണ്ട്. സർക്കാർ പ്രതിനിധികൾ സമരത്തിലുള്ള ചില നേതാക്കളെ ഇക്കാര്യംഅറിയിച്ചിട്ടുണ്ടുമുണ്ട്.
എന്നാൽ, ബില്ലുകൾ പിൻവലിക്കുന്നതിനെക്കുറിച്ചാവണം ആദ്യ ചർച്ച എന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നില്ക്കുകയാണ്. ബില്ലുകൾ പിൻവലിക്കുന്നതല്ലാതെ ഒരുതരത്തിലുളള ഒത്തുതീർപ്പിനും വഴങ്ങേണ്ടെന്നാണ് സമരക്കാരുടെ നിലപാട്. നാളെ സിംഗുവിൽ കർഷക നേതാക്കൾ നിരാഹാരമിരിക്കാനും തീരുമാനിച്ചിട്ടുണ്ട്.