kamalhassan

ചെന്നൈ: പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കമലഹാസൻ.

'കൊവിഡ് കാരണം ജീവിത മാർഗങ്ങൾ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ്. പ്രധാനമന്ത്രി ദയവായി മറുപടി നൽകണമെന്നും" കമൽ ട്വീറ്റ് ചെയ്തു.

ചൈനയിലെ പഴയ ഭരണകാലത്തെയും കമൽ പരാമർശിച്ചു.

'ചൈനയിൽ വൻമതിൽ പണിയുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതിൽ എന്നാണ്.' കമൽ ചൂണ്ടിക്കാട്ടി.

നേരത്തേ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രംഗത്തെത്തിയ കമൽ റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്തത്. കർഷക സമരങ്ങളെ അനുഭാവപൂർവം പരിഗണിക്കാതെ മോദി വാരാണസി സന്ദർശനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കമലിന്റെ പരാമർശം.