aravind-kejeriwal

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നിരാഹാരമിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം പുതിയ തലത്തിലേക്ക് കടന്നതോടെയാണ് നിരാഹാര സമരം പ്രഖ്യാപിച്ച് കെജ്‌രിവാൾ രംഗത്തെത്തിയത്.

'കര്‍ഷകരെ പിന്തുണച്ച് നാളെ ഏകദിന ഉപവാസം ആചരിക്കണമെന്ന് ആം ആദ്മി പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാനും നാളെ ഉപവസിക്കും' കെജ്‌രിവാൾ പറഞ്ഞു. കര്‍ഷക സമരത്തെ പിന്തുണക്കുന്നവരെല്ലാം ദേശവിരുദ്ധരാണോയെന്നും അദ്ദേഹം ചോദിച്ചു.


'കര്‍ഷകര്‍ ദേശവിരുദ്ധരാണെന്ന് ചില കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും പറയുന്നു. നിരവധി മുന്‍ സൈനികര്‍, ദേശീയ, അന്തര്‍ദ്ദേശീയ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍, ഡോക്ടര്‍മാര്‍, വ്യാപാരികള്‍ എന്നിവർ കര്‍ഷകരെ പിന്തുണയ്ക്കുന്നു. ഈ ജനങ്ങളെല്ലാം ദേശവിരുദ്ധരാണോ ?' കെജ്‌രിവാൾ ചോദിക്കുന്നു.

അതേസമയം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി ഐ ജി ലഖ്മീന്ദര്‍ സിംഗ് ജഖാര്‍ രാജിവച്ചു. താന്‍ പഞ്ചാബ് സര്‍ക്കാരിന് ശനിയാഴ്ച രാജിക്കത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിംഗ് വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന എന്റെ കര്‍ഷക സഹോദരന്മാര്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു,' എന്നാണ് ലഖ്മീന്ദര്‍ സിംഗ് കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.