
തിരുവനന്തപുരം: സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പ് ഒരു മാസം മുമ്പ് എക്സൈസ് വകുപ്പ് അറിഞ്ഞതായി വിവരം. ബെവ്കോ മാനേജർ മീനാകുമാരിയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. മീനാകുമാരിയുടെ പേരിലാണ് സരിത എസ് നായർ ഉൾപ്പെട്ട സംഘം നിയമന ഉത്തരവ് നൽകിയത്.
സരിത എസ് നായരും കൂട്ടാളികളും തൊഴിൽ തട്ടിപ്പ് നടത്തിയത് ബെവ്കോ എം ഡിയുടെ പേരിൽ വരെ വ്യാജരേഖകളുണ്ടാക്കിയാണ്. കെ ടി ഡി സി മാനേജിംഗ് ഡയറക്ടറുടെ പേരിലും ഇന്റർവ്യൂവിനുളള ക്ഷണപത്രം തയാറാക്കിയായിരുന്നു തട്ടിപ്പ്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരെന്ന പേരിൽ പലതവണ ഫോൺ വിളിച്ച് വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാർ മൊഴി നൽകി.
സോളർ കേസിന് സമാനമായ രീതിയിൽ സർക്കാരിൽ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ് നായർ പ്രതിയായ നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പും നടന്നിരിക്കുന്നത്.
പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത് 11 ലക്ഷം രൂപയാണ് സരിത തട്ടിയെടുത്തിരിക്കുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ സി പി ഐ സ്ഥാനാർത്ഥി ടി രതീഷ്, പൊതുപ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
2018 ഡിസംബറിലാണ് രതീഷും ഷാജുവും ചേർന്ന് പണപ്പിരിവ് നടത്തിയത്. പക്ഷേ, ജോലി നൽകാനായില്ല. ഇതോടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പണം നൽകിയവർ പ്രതികളെ സമീപിച്ചു. അപ്പോഴായിരുന്നു സരിതയുടെ രംഗപ്രവേശം. പണം കൊടുത്തവരെ സരിത നേരിട്ട് ഫോൺവിളിക്കുകയായിരുന്നു. യഥാർത്ഥ വിലാസം വെളിപ്പെടുത്താതെ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചത്. എന്നാൽ പിന്നീട് തന്റെ ശരിക്കുളള വിലാസം വെളിപ്പെടുത്തി.
ബിവറേജസ് കോർപ്പറേഷനിൽ ജോലിക്കായാണ് 10 ലക്ഷം കൊടുത്തതെന്ന് പറഞ്ഞപ്പോൾ ഒരു ലക്ഷം വേണമെന്ന് സരിത ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഫോൺവിളികൾ. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുളള തയ്യാറെടുപ്പിലാണ് പൊലീസ്. അമ്മയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സരിത നായർ ഇപ്പോൾ തമിഴ്നാട്ടിലാണ് താമസിക്കുന്നത്.