
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളായിരുന്നു സ്മിതാ പാട്ടീൽ.പ്രസവത്തെ തുടർന്ന് മരിക്കുമ്പോൾ പ്രായം വെറും 31 വയസായിരുന്നു.സ്മിത വിടപറഞ്ഞിട്ട് ഇക്കഴിഞ്ഞ ഞായറാഴ്ച 34 വർഷമായി. ഇന്ത്യൻ സിനിമ ഞെട്ടിയ മരണമായിരുന്നു അത്.
സ്മിതാ പാട്ടീലിനും ശബാന ആസ്മിയ്ക്കും ഏറെ അവസരങ്ങൾ നൽകിയ,ഇരുവരും ഗോഡ്ഫാദറായിക്കണ്ട സംവിധായകൻ ശ്യാം ബെനഗലിനോട്
ഒരിക്കൽ ചോദിച്ചു.ആരാണ് ഇവർ രണ്ടുപേരിൽ ഏറ്റവും മികച്ച നടി?ബെനഗലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.
"സ്മിതാ വാസ് എ ബോൺ ആക്ടറസ് ,ശബാന ഈസ് എ ട്രെയിൻഡ് ആൻഡ് ജീനിയസ് ആക്ടറസ്."അതായത് സ്മിതാ പാട്ടീൽ ജന്മനാ നടിയായിരുന്നു.

ജന്മസിദ്ധമായിരുന്നു ആ വാസന.എന്നാൽ സ്വയം പരിശീലനത്തിലൂടെ മികച്ച നടിയായി മാറിയ ബുദ്ധിമതിയായ നടിയാണ് ശബാന ആസ്മി."
അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു.സ്മിതയും ശബാനയും ഒരുമിച്ച് അഭിനയിക്കുമ്പോൾ ഓരോ ഷോട്ട് കഴിയുമ്പോഴും സ്മിത ഓടിയടുത്തുവരും ,എന്നിട്ട് ആരും കേൾക്കാതെ എന്റെ ചെവിയിൽ ചോദിക്കും?ഞങ്ങളിൽ ആരാണ് മികച്ചു നിന്നതെന്ന് . ശബാനയേക്കാൾ ഒരുപടി മുന്നിലായിരുന്നുവെന്ന് ഞാൻ മറുപടി പറയും.അതുല്യനടിയായിരുന്നു സ്മിത. സ്നേഹമുള്ളവൾ.വെറും പാവം." ശ്യാം ബെനഗൽ വ്യക്തമാക്കി.
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളായിരുന്നു സ്മിതാ പാട്ടീൽ.പ്രസവത്തെ തുടർന്ന് മരിക്കുമ്പോൾ പ്രായം വെറും 31 വയസായിരുന്നു.സ്മിത വിടപറഞ്ഞിട്ട് ഇക്കഴിഞ്ഞ ഞായറാഴ്ച 34 വർഷമായി. ഇന്ത്യൻ സിനിമ ഞെട്ടിയ മരണമായിരുന്നു അത്.
ഒരേ സമയം പാരലൽ സിനിമയുടെയും മുഖ്യധാര സിനിമയുടെയും വാണിജ്യ സിനിമയുടെയും ഭാഗമായിരുന്നു അവർ.ശ്യാം ബെനഗലിന്റെ ഭൂമിക, രവീന്ദ്ര ധർമ്മരാജിന്റെ ചക്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു വട്ടം മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി.

ബെനഗലിന്റെ തന്നെ നിഷാന്ത്, ചരൺദാസ് ചോർ, മന്ഥൻ,ഭൂമിക, മണ്ഡി സത്യജിത് റേയുടെ സദ്ഗതി, മൃണാൾ സെന്നിന്റെ അകേലാർ സന്ധാനെ, കേതൻമേത്തയുടെ മിർച്ച് മസാല,ഭവാനി ഭവായ് ,കെ.എ.അബ്ബാസിന്റെ നക്സലൈറ്റ്സ്, മുസാഫിർ അലിയുടെ ഗമൻ, ഗോവിന്ദ് നിഹലാനിയുടെ ആക്രോശ്,അർദ്ധസത്യ,ഐ.വി.ശശിയുടെ ഹിന്ദി ചിത്രം അനോഷ്കാ റിസ്ത,ഉത്പ്പലേന്ദു ചക്രവർത്തിയുടെ ദേബ്ശിശു തുടങ്ങി എത്രയെത്ര മികച്ച കഥാ പാത്രങ്ങളെ സ്മിതാ പാട്ടീൽ അവതരിപ്പിച്ചു.മരിക്കുന്നതിന് ഒരു വർഷം മുമ്പായിരുന്നു ജി.അരവിന്ദന്റെ ചിദംബരത്തിലെ ശിവകാമിയായി അഭിനയിച്ചത്.പാപബോധത്തിന്റെ ആത്മ സംഘർഷത്താൽ ചിദംബരത്തെപ്പടവുകളിൽ അഭയം തേടുന്ന ശിവകാമി സ്മിതയുടെ മികച്ച വേഷങ്ങളിലൊന്നായിരുന്നു.

ചലച്ചിത്ര നടൻ രാജ് ബബ്ബാറിനെയാണ് സ്മിത വിവാഹം ചെയ്തത്.മകൻ പ്രതീക് ബബ്ബാർ ജനിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു സ്മിതയുടെ മരണം.ആശുപത്രിക്കാരുടെ അനാസ്ഥയായിരുന്നു പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സ്മിതാപാട്ടീൽ അനുഗ്രഹീത നടിയായിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് അവർ വളരെ വേഗം യാത്രയായി.അഭിനയിച്ചു കൊതി തീർന്നിരുന്നില്ല. ഇന്ത്യൻ സിനിമയുടെ എന്നത്തേയും നഷ്ടമായി ആ വേർപാട് മാറി.