speaker

തിരുവനന്തപുരം: വിദേശത്തെ യാത്രകളിൽ തന്നോടൊപ്പം ഒരിക്കൽപോലും സ്വപ്‌ന സുരേഷ് ഉണ്ടായിരുന്നില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്‌ണൻ. യു.എ.ഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയവും സൗഹൃദവും മാത്രമാണ് അവരുമായി ഉണ്ടായിരുന്നത്. എന്നാൽ നെടുമങ്ങാട്ട് കാർബൺ എന്നൊരു കട ഉദ്ഘാടനം ചെയ്യാൻ പോയി എന്നതു മാത്രമാണ് തനിക്ക് പറ്റിയ അബദ്ധമെന്നും സ്പീക്കർ വെളിപ്പെടുത്തി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കുന്നത്.

'ഒരു യാത്രയിലും അവർ ഉണ്ടായിരുന്നില്ല. ഔദ്യോഗിക യാത്രകളിലും ഉണ്ടായിരുന്നില്ല. വിദേശത്ത് ഞാൻ പങ്കെടുത്ത ഔദ്യോഗിക പരിപാടികളിലും സ്വപ്ന പങ്കെടുത്തിട്ടില്ല. മറ്റ് ചടങ്ങുകളിലും ഉണ്ടായിരുന്നില്ല. യു.എ.ഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയവും സൗഹൃദവും മാത്രമാണ് അവരുമായി ഉണ്ടായിരുന്നത്. എന്നാൽ, എനിക്ക് പറ്റിയ ഒരേ ഒരു അബദ്ധം അവരുടെ നിർബന്ധത്തിന് വഴങ്ങി നെടുമങ്ങാട്ട് കാർബൺ എന്നൊരു കട ഉദ്ഘാടനം ചെയ്യാൻ പോയി എന്നതു മാത്രമാണ്. സ്വപ്നയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആ യാത്ര. ഇപ്പോൾ സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട സന്ദീപ് നായരുമായി പരിചയമുണ്ടായിരുന്നില്ല. അയാൾക്ക് അത്തരം പരിപാടികൾ ഉണ്ടെന്ന് അറിഞ്ഞതുമില്ല. ആ കട ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ആക്ഷേപങ്ങളത്രയും രൂപപ്പെട്ടുവന്നത്. മൂന്നുതവണ ആ പരിപാടിയിൽനിന്ന് ഒഴിഞ്ഞുമാറിയതാണ്. ഒടുവിൽ നിരന്തരമുള്ള സ്വപ്നയുടെ ഫോൺവിളികളെത്തുടർന്നാണ് നിയമസഭ പിരിഞ്ഞശേഷം ആ പരിപാടിക്ക് പോയത്. ഒരു നയതന്ത്ര ഓഫീസിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരുടെ ഫോൺവിളികളെ കണ്ടത്. എന്നാൽ, കടയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കാതിരുന്നത് വീഴ്ചയായിപ്പോയി. ഇന്റലിജൻസ് വിഭാഗമാകട്ടെ വിവരങ്ങൾ അന്വേഷിച്ച് അറിയിച്ചതുമില്ല'- സ്പീക്കറുടെ വാക്കുകൾ.