
കൊച്ചി: കളളപ്പണക്കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിന് കോടതി അനുമതി നൽകി. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം പാടില്ലെന്ന എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്.
മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് മണിവരെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിന്റെ പേരിൽ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് കൈമാറിയാൽ ഇന്ന് തന്നെ ചോദ്യം ചെയ്യൽ തുടങ്ങുമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.
അതേസമയം, പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി. ഇന്നും നാളെയും ചോദ്യം ചെയ്യുന്ന കാര്യം ഇ ഡി ജയിൽ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്.