
ന്യൂഡൽഹി : ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. കാശ്മീരിനെ സംബന്ധിച്ചുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 370 പിൻവലിച്ച ഇന്ത്യൻ സർക്കാരിന്റെ നടപടിയെ വിമർശിച്ച് ലോകമെമ്പാടും ഉയർത്തിക്കാട്ടി പിന്തുണ തേടുവാനുള്ള പാക് ശ്രമം പൊളിഞ്ഞിരുന്നു. ഇപ്പോഴിതാ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ നിന്നും ഇന്ത്യയ്‌ക്കെതിരെ ആരോപിക്കുവാനുള്ള വഴിതേടുകയാണ് പാക് ഭരണാധികാരികൾ. ഇമ്രാൻ സർക്കാരിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഫവദ് ചൗധരി ട്വീറ്റിലൂടെയാണ് കർഷക സമരത്തെക്കുറിച്ച് പരാമർശിക്കുന്നത്. ഇന്ത്യയിലെ സ്ഥിതി കാരണം പഞ്ചാബികൾ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നു എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബികൾ അവർ പണ്ട് ചെയ്ത മണ്ടത്തരത്തിന്റെ ഇരകളാണെന്നും ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ ആഴ്ച പാക് പ്രധാനമന്ത്രിയും കർഷക സമരത്തെ ഉദ്ധരിച്ച് മോദി സർക്കാരിനെ വിമർശിച്ചിരുന്നു. ലോക വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് ഇന്ത്യ ഭീഷണിയാണെന്നാണ് ഇമ്രാൻ വിശദീകരിച്ചത്. മേഖലയിൽ ജനാധിപത്യത്തെ ദുർബലമാക്കുവാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
അതേസമയം കാർഷിക നിയമങ്ങളെച്ചൊല്ലി ഡൽഹി അതിർത്തിയിലും കേന്ദ്രത്തിലും കർഷകരുടെ പ്രതിഷേധത്തിന്റെ വീര്യം ദിവസം കഴിയുന്തോറും കനക്കുകയാണ്. ഇന്ന് ഏകദിന നിരാഹാര സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.