murder

പട്‌ന: കാമുകി വിളിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് പോയ പതിനാറുകാരനെ കൊലപ്പെടുത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബീഹാറിലെ പട്‌നയിലെ ന്യൂ അസിമാബാദ് കോളനിയിൽ ഇന്നലെയാണ് സംഭവം. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന അൻഷു കുമാർ ആണ് കൊല്ലപ്പെട്ടത്.

മറ്റൊരു സമുദായത്തിലെ പെൺകുട്ടിയുമായിട്ടുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.സന്ധൽപൂർ പ്രദേശത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ശനിയാഴ്ച അർദ്ധരാത്രി കാമുകി വിളിച്ചതനുസരിച്ചാണ് പതിനാറുകാരൻ വീട്ടിൽ നിന്ന് പുറത്തുപോയത്. പിറ്റേന്ന് രാവിലെ 7 മണിയോടെ ഇയാളുടെ മൃതദേഹം റോഡരികിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ പെൺകുട്ടിയുടെ സഹോദരൻ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.

പതിനാറുകാരന്റെ കാമുകിയേയും, സഹോദരനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കൂടാതെ പ്രതിഷേധക്കാർ ഇവർ റോഡ് ഉപരോധിക്കുകയും, പെൺകുട്ടിയുടെ വീടിന് നേരെ കല്ലെറിയുകയും ചെയ്തു. ചോദ്യം ചെയ്യാനായി പെൺകുട്ടിയേയും, സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.