
കോഴിക്കോട്: നാദാപുരത്ത് വിവിധ പാർട്ടി പ്രവർത്തകരും പൊലീസുമായി സംഘർഷം. പൊലീസുമായി പാർട്ടി പ്രവർത്തകർ ഉന്തും തളളുമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങൾ പ്രവർത്തകർ തകർത്തു. സംഘർഷത്തെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘർഷം നിയന്ത്രിക്കാൻ റൂറൽ എസ്.പി സ്ഥലത്തേക്ക് പുറപ്പെട്ടു. കീയൂർ 6,7 വാർഡുകളിലെ നാലാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. പോളിംഗ് തുടങ്ങിയതുമുതൽ കനത്ത പോളിംഗ് നടക്കുന്ന നാദാപുരത്ത് പലയിടത്തും കൊവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തി വൻ ജനക്കൂട്ടമുണ്ടായി. ഇത്തരത്തിൽ കൂടിനിന്ന ആളുകളെ നിയന്ത്രിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പാർട്ടി പ്രവർത്തകർക്ക് പുറമെ പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്രു.
അതേസമയം പോളിംഗിനിടെ വിവിധ ജില്ലകളിൽ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. കോഴിക്കോട് കൊടുവളളിയിൽ എസ്.ഡി.പി.ഐ- എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ നഗരസഭയിലെ 16,17,18 വാർഡുകളുടെ വോട്ടിംഗ് നടക്കുന്ന കരുവംപൊയിൽ ഹയർസെക്കന്ററി സ്‌കൂളിന് മുന്നിൽ വച്ച് സംഘർഷമുണ്ടായി. കോഴിക്കോട് നീലേശ്വരത്ത് വിവിധ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി.
മലപ്പുറത്ത് പെരുമ്പടപ്പ് കോടത്തൂരിൽ എൽ.ഡി.എഫ്,യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷമുണ്ടായി. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് സംഘർഷത്തിൽ പരിക്കേറ്റു. തുടർന്ന് പ്രവർത്തർക്ക് നേരെ പൊലീസ് ലാത്തിവീശി.
കണ്ണൂർ ജില്ലയിൽ പരിയാരത്ത് ബൂത്ത് ഏജന്റായ നാസറിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി കോൺഗ്രസ് പരാതിപ്പെട്ടു. താനൂർ നഗരസഭയിലെ പതിനാറാം വാർഡിലും സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്‌മാന് സംഘർഷത്തിനിടെ പരിക്കേറ്റു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമുണ്ടായി എന്ന പേരിലാണ് സംഘഷമുണ്ടായത്.