madras-iit

ചെന്നൈ: മദ്രാസ് ഐ ഐ ടിയിൽ 71 പേർക്ക് കൊവിഡ്. 66 വിദ്യാർത്ഥികൾക്കും അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു മെസ് മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇതോടെ ഐ ഐ ടിയലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളും അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. 774 വിദ്യാർത്ഥികളാണ് ക്യാമ്പസിലുളളത്.

പനി, ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉളളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാർത്ഥികളോടും ഗവേഷണ വിദ്യാർത്ഥികളോടും മറ്റുളളവരോടും റൂമിൽ തന്നെ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുളള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും ഐ ഐ ടിയിലെ കൃഷ്‌ണ-യമുന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളാണ്. ഞായറാഴ്ച 32 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതേ തുടർന്ന് എല്ലാ വിദ്യാർത്ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. കൊവിഡ് ബാധിച്ച എല്ലാവരുടേയും നില തൃപ്‌തികരമാണ്.