bengaluru-factory-attack

ബെംഗളൂരു: ഇലക്ട്രോണിക്സ് കമ്പനിയായ വിസ്ട്രോണിന്റെ കർണാടകയിലെ പ്ലാന്റിൽ നടന്ന അക്രമസംഭവങ്ങളിൽ കോടികളുടെ നഷ്ടമുണ്ടായെന്ന് കമ്പനി. ആയിരക്കണക്കിന് ഐഫോണുകൾ മോഷ്ടിക്കപ്പെട്ടെന്നും 437 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് വിൽസ്ട്രോൺ കമ്പനി പറയുന്നത്.

സംഭവത്തിൽ കമ്പനി പൊലീസിനും തൊഴിൽ വകുപ്പിനും പരാതി നൽകിയുണ്ടെന്നാണ് വിവരം. നിർമ്മാണ യൂണിറ്റിൽ നിന്ന് വൻതോതിൽ ഐഫോണുകൾ മോഷ്ടിക്കപ്പെട്ടതാണ് നഷ്ടം ഉയരാൻ കാരണമെന്നും ഇതിനു പുറമ ഫാക്ടറിയിലെ അസംബ്ലി ലൈനിനും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെന്നും കമ്പനി ആരോപിച്ചു. കമ്പനിയ്ക്കുണ്ടായ നഷ്ടങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കർണാടക തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ വ്യക്തമാക്കി.

കമ്പനിയും തൊഴിലാളികളും തമ്മിൽ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്.

ആക്രമണം നടന്ന കോളാർ യൂണിറ്റിൽ ആറ് ഉപകമ്പനികൾക്ക് കരാറുണ്ടായിരുന്നുവെന്നും ഇവിടേയ്ക്ക് 8600 തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നുമാണ് സർക്കാർ ഭാഷ്യം. ഇതിനു പുറമെ കമ്പനിയ്ക്ക് 1200 സ്ഥിരം ജീവനക്കാരുമുണ്ട്. കമ്പനിയും കരാർ സ്ഥാപനങ്ങളും തൊഴിലാളികളും തമ്മിൽ നടന്ന ആശയവിനിമയത്തിലെ അപാകതയാകാം ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നാണ് സർക്കാർ പറയുന്നത്.

അതേസമയം, വിസ്ട്രോൺ കമ്പനി കരാറുകാർക്ക് ശമ്പളം നൽകിയിരുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ കരാറുകാർ തൊഴിലാളികൾക്കുള്ള ശമ്പളം വൈകിപ്പിക്കുകയായിരുന്നുവെന്നും ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ് വിസ്ട്രോണിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നൽകാനുള്ള തുക മൂന്ന് ദിവസത്തിനുള്ളിൽ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.