
ബംഗളൂരു: കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കോടതി തളളി. ബെംഗളൂരു സെഷൻസ് കോടതിയാണ് അപേക്ഷ തളളിയത്. എൻഫോഴ്‌സ്‌മെന്റ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ല എന്ന ബിനീഷിന്റെ വാദം കോടതി തളളുകയായിരുന്നു. ജാമ്യം നേടാനായി ഇനി ബിനീഷിന് കർണാടക ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.
കേസിൽ ഇ.ഡിയ്‌ക്ക് വേണ്ടി സോളിസിറ്റർ ജനറലാണ് കോടതിയിൽ ഹാജരായത്.ബിനീഷിന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കണമെന്നും ജാമ്യം നൽകണമെന്നും ബിനീഷിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. കേസിലെ സാക്ഷികളുടെയെല്ലാം മൊഴിയെടുത്ത് കഴിഞ്ഞതാണെന്നും ബിനീഷിന് കേരളത്തിൽ വീടും സ്വത്തുമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയതിനാൽ രാജ്യംവിടുമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.