modi

ന്യൂഡൽഹി:കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ കർഷകർ രംഗത്ത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർഷകരെ പ്രതിനിധീകരിച്ച് പത്തോളം സംഘടനകൾ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കണ്ടു.രണ്ടാഴ്ചയ്ക്കിടെ കാർഷിക നിയമങ്ങൾക്ക് പിന്തുണ നൽകി കൃഷി മന്ത്രിയെ സമീപിക്കുന്ന നാലാമത്തെ കർഷക കൂട്ടമാണിത്.

ഉത്തർ പ്രദേശ്,കേരളം,തെലങ്കാന, ഹരിയാന,തമിഴ് നാട്,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും അഖിലേന്ത്യാ കിസാൻ ഏകോപന സമിതിയെ പ്രതിനിധീകരിച്ചു കൊണ്ട് ഇതിനായി നിവേദനം സമർപ്പിച്ചതായും അന്താരാഷ്‌ട്ര വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
"അഖിലേന്ത്യാ കിസാൻ ഏകോപന സമിതി പ്രതിനിധികൾ തമിഴ് നാട് , തെലങ്കാന, മഹാരാഷ്ട്ര, ബീഹാർ എന്നീ സ്ഥലങ്ങളിൽ നിന്നും വന്നിരുന്നു. കാർഷിക നിയമങ്ങളെ പിന്തുണച്ച് അവർ നിവേദനം നൽകുകയും ചെയ്‌തു. കർഷകരുടെ ക്ഷേമത്തിനായാണ് മോദി സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്നും ഇതിനെ സ്വാഗതം ചെയ്യുന്നതായും കർഷകർ പറഞ്ഞു." നരേന്ദ്ര സിംഗ് തോമ‌ർ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്ന് നരേന്ദ്ര തോമാർ നേരത്തെ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം കർഷകർ സമരം നടത്തുന്നതിനിടെയാണ് നിയമത്തിന് പിന്തുണ നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കർഷകരെത്തുന്നതെന്നതും ശ്രദ്ധേയമാണ്.