
ന്യൂയോർക്ക്: ഭീകരവാദത്തിന് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും സുഡാനെ നീക്കി അമേരിക്ക. ഉമർ അൽ ബഷീറിന്റെ ഭരണകൂടത്തെ നീക്കി പകരം പുതിയ സർക്കാർ അധികാരത്തിലേറിയതോടെയാണ് സുഡാന് അമേരിക്ക ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ ദാരിദ്ര്യത്തിലും വികസന മുരടിപ്പിലും പ്രതിസന്ധിയിലായിരുന്ന രാജ്യത്തിന് അന്താരാഷ്ട്ര സഹായങ്ങൾ ലഭ്യമാകും. യു.എൻ ഉൾപ്പെടെയുള്ള സംഘടനകളും സുഡാന്റെ ഉന്നമനത്തിന് സഹായങ്ങൾ നൽകും. നേരത്തെ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, കഴിഞ്ഞ ഒക്ടോബറിൽ തന്നെ സുഡാനെ ഹിറ്റ് ലിസ്റ്റിൽ നിന്ന് നീക്കുമെന്ന് അറിയിച്ചിരുന്നു. കെനിയ, തൻസാനിയ എന്നിവിടങ്ങളിലെ യു.എസ് എമ്പസികളിൽ 1998ലുണ്ടായ ആക്രമണത്തിലെ ഇരകൾക്ക് 335 ബില്ല്യൺ യു.എസ് ഡോളർ നഷ്ടപരിഹാരം നൽകിയതിനു പിന്നാലെയാണ് ട്രംപ് സുഡാനെ ഭീകര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കുന്നതിനെ കുറിച്ച് സൂചന നൽകിയത്. അൽ ബഷീർ ഭീകരവാദ ഗ്രൂപ്പുകളെ സഹായിക്കുന്നുണ്ടെന്ന് കാണിച്ച് 1993ൽ പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുഡാനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയത്. ഇറാൻ, സറിയ, നോർത്ത് കൊറിയ രാജ്യങ്ങളാണ് അമേരിക്കയുടെ ഭീകരവാദ പട്ടികയിൽ ഇനിയുള്ള രാജ്യങ്ങൾ.