jio

മുംബയ്: ജിയോയിൽ നിന്നും വരിക്കാർ വിട്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി വോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നി കമ്പനികൾക്കെതിരെ ആരോപണവുമായി മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ.അടുത്ത ദിവസങ്ങളിലായി ധാരാളം വരിക്കാരിൽ നിന്ന് പോർട്ടിംഗിന് ഉള്ള അപേക്ഷ വരുന്നുവെന്നും ഇതിന് പിന്നിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന എതിരാളികളുടെ ക്യാംപെയിൻ ആണെന്നും കാണിച്ച് ജിയോ ട്രായിക്ക് കത്ത് നൽകി. പോർട്ട് ചെയ്യാൻ വരുന്ന വരിക്കാർക്ക് പരാതികളോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും ട്രായിക്ക് അയച്ച കത്തിൽ ജിയോ അവകാശപ്പെട്ടു.

"രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രതിഷേധം മൊബെെൽ നമ്പർ പോർട്ടബിലിറ്റി ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കാൻ ഭാരതി എയർടെൽ,വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ ശ്രമിക്കുന്നു." ജിയോ ട്രായിക്ക് നൽകിയ കത്തിൽ പറയുന്നു. ജിയോ മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്‌തു തങ്ങളുടെ നെറ്റ് വർക്കിലേക്ക് മാറുന്നത് കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ട്രായിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിനാൽ വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെലിനും എതിരെ കർശന നടപടിയെടുക്കണമെന്നാണ് ജിയോയുടെ ആവശ്യം.

കർഷക സമരത്തിന്റെ ഭാഗമായി നേരത്തെ റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു. ജിയോ സിം കാർഡുകളും ഫോണുകളും ഉൾപ്പെടെ റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുമെന്നും കർഷകർ അറിയിച്ചിരുന്നു. അതേസമയം ജിയോയുടെ ആരോപണങ്ങൾ തള്ളി
ഭാരതി എയർടെൽ രംഗത്തെത്തി. 25 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിച്ചിരുന്ന എയർടെൽ വിപണിയിൽ കഠിനമായി മത്സരിക്കുകയും ഉപഭോക്താക്കളെ മികച്ച രീതിയിൽ സേവിക്കുകയും ചെയ്യുന്നു.
എതിരാളികളോടും പങ്കാളികളോടും മാന്യമായി പെരുമാറുന്നതിൽ കമ്പനി അഭിമാനം കൊള്ളുന്നുവെന്നും എയർടെൽ പ്രസ്താവനയിൽ പറഞ്ഞു. ജിയോയുടെ പരാതി തള്ളിക്കളയണമെന്നും എയർടെൽ ആവശ്യപ്പെട്ടു.