sputnic

മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക് വി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്ന് പഠനം. സ്പുട്നിക് വി വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിച്ച സന്നദ്ധപ്രവർത്തകരിൽ നിന്ന് 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. നേരത്തെ സ്പുട്നിക് വി വാക്സിന്‍ കൊവിഡ് -19 നെതിരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് വാക്സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞിരുന്നു. ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്നിക് വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്. ഡിസംബർ രണ്ടിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രാജ്യവ്യാപകമായി വാക്സിനേഷൻ നടത്താൻ ഉത്തരവിട്ടിരുന്നു.

അതേ സമയം എബോള വാക്സിനായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് സ്പുട്നിക് വി വാക്സിനും സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. സമാന വാക്‌സിന്‍ രണ്ട് വർഷം പരിരക്ഷ നൽകുമെന്ന് ആ സമയത്ത് ലഭിച്ച പരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.