
കൊച്ചി: ഫ്ളാറ്റിൽ നിന്നു വീണ് ജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമ അഡ്വ. ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു. ജോലിക്കെന്ന പേരിൽ രാജകുമാരിയെ തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം.
അതേസമയം ഒളിവിൽ പോയ ഇംത്യാസ് അഹമ്മദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് പൊലീസ് അറിയിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്റെ പേരിലാണ് ഇയാൾ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കഴിഞ്ഞദിവസം കുമാരിയുടെ മൃതദേഹം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയിരുന്നു. കേസിൽ നിന്ന് പിൻമാറിയാൽ പണം നൽകാമെന്ന് ഇംത്യാസിന്റെ ബന്ധുക്കൾ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭർത്താവ്  ശ്രീനിവാസൻ ആരോപിച്ചു. മുൻ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകനാണ് ഇംത്യാസ് അഹമ്മദ്.