
ന്യൂഡൽഹി: ഡൽഹി എയിംസിൽ നഴ്‌സുമാരുടെ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി നഴ്‌സുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് നേരിട്ടതോടെയാണ് സമരം സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു.
രാവിലെ സമരത്തിനെത്തിയ നഴ്സുമാരെ പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തളളുമുണ്ടായി. ഇതിനിടെ പൊലീസ് മലയാളി നഴ്സിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. അടിയേറ്റ നഴ്സിന്റെ കാല് പൊട്ടി. ഡയറക്‌ടർ ഓഫീസിന് മുന്നിൽ നഴ്സുമാരുടെ പ്രതിഷേധം നടക്കുകയാണ്. എയിംസ് ക്യാമ്പസിനകത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, എയിംസിൽ നഴ്സുമാർ നടത്തുന്ന സമരത്തിൽ അന്ത്യശാസനവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസമില്ലാതെയിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ മുതലാണ് നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ജീവനക്കാരെ അനുനയിപ്പിക്കാൻ എയിംസ് അധികൃതർ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്‌ടർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ അത് തളളുകയായിരുന്നു. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം നടക്കുന്നത്.
ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുമ്പ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.