
തിരുവനന്തപുരം: കൊഫെപോസ ചുമത്തപ്പെട്ട് ജയിലിൽ കഴിയവെ സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ഡിവൈ.എസ്.പി ബിജിമോന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുത്തു.
മറ്റൊരാളിന്റെ ഫോണിൽ സ്വപ്ന സംസാരിച്ചത് റെക്കാഡ് ചെയ്ത്, അതിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ഭാഗമാണ് പുറത്തുവിട്ടതെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നതായാണ് ഓൺലൈൻ ചാനൽ സ്വപ്ന സുരേഷിന്റേതായി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്. അതേസമയം, ഒരു വനിതയടക്കം രണ്ട് പൊലീസ് സംഘടനകളിലെ രണ്ട് നേതാക്കളാണ് ശബ്ദരേഖ റെക്കാഡ് ചെയ്യലിന് പിന്നിലെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി.
കൊച്ചിയിൽ വച്ച് സുരക്ഷാ ചുമതലയുള്ള വനിതാ സിവിൽ പൊലീസ് ഓഫീസറുടെ ഫോണിൽ നിന്ന് വിളിച്ചാണ് സ്വപ്നയുടെ ശബ്ദം റെക്കാഡ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു ഉന്നതൻ തയ്യാറാക്കി നൽകിയ കാര്യങ്ങൾ സ്വപ്ന അതേപടി ഫോണിൽ പറയുകയായിരുന്നു. പൊലീസ് സംഘടനയുടെ മുതിർന്ന നേതാവാണ് കൊച്ചിയിൽ വേണ്ട ഏർപ്പാടുകൾ ചെയ്തത്. സ്‌പെഷ്യൽ ഡ്യൂട്ടികൾ മാത്രം ചെയ്യുന്ന കൊച്ചിയിലെ വനിതാ നേതാവാണ് തിരക്കഥ സ്വപ്നയെ ഏൽപ്പിച്ചത്. തന്റെ ഫോണിൽ നിന്ന് വിളിച്ചാൽ കുടുങ്ങുമെന്നതിനാൽ മറ്റൊരു പൊലീസുകാരിയുടെ ഫോണിൽ നിന്ന് സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ വിളിക്കുകയായിരുന്നു.
ഈ ഫോൺവിളിയിൽ നിന്നാണ് കേന്ദ്ര ഏജൻസികൾക്കെതിരായ ഭാഗം എഡിറ്റ് ചെയ്‌തെടുത്ത് പ്രചരിപ്പിച്ചത്. നവംബർ 18നാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ശബ്ദരേഖ പുറത്തുവിട്ടത് അന്വേഷണം അട്ടിമറിക്കാനാണെന്നും പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കസ്റ്റംസും ഇ.ഡിയും സംശയിക്കുന്നു