
തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ എസ് വി പ്രദീപ് അജ്ഞാതവാഹനം ഇടിച്ച് മരണപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തലസ്ഥാന നഗരിയിൽ പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്താണ് അപകടം നടന്നത്. സ്‌കൂട്ടറിന് പിന്നിൽ ഇടിച്ചത് മിനിലോറിയാണെന്ന് കണ്ടെത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നുമാണ് ഇടിച്ചത് ലോറിയാണെന്ന് കണ്ടെത്തിയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സി സി ടി വി ഉണ്ടായിരുന്നില്ല. ഒരേ ദിശയിൽ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയതും, അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ പിൻവശത്തെ ഹാൻഡ് റസ്റ്റ് മാത്രം തകർന്ന നിലയിൽ കണ്ടതുമാണ് അപകടത്തിൽ ദുരൂഹത വർദ്ധിക്കുവാൻ കാരണമായത്.
ഇന്നലെ വൈകിട്ട് 3.30നാണ് പിന്നാലെവന്ന വാഹനം പ്രദീപിന്റെ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നത്. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം മകന് ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റും ആവശ്യപ്പെട്ടു.
നിരവധി ചാനലുകളിൽ പ്രവർത്തിച്ചിരുന്നു എസ് വി പ്രദീപ് ഇപ്പോൾ ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു. അടുത്തിടെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണകള്ളക്കടത്തിന്റെ ഉള്ളറകൾ തേടിയുള്ള നിരവധി റിപ്പോർട്ടുകൾ അദ്ദേഹം പുറത്ത് കൊണ്ടുവന്നിരുന്നു. അത്തരത്തിലുള്ള ഒരു വൻ വെളിപ്പെടുത്തലിന് എസ് വി പ്രദീപ് ഒരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ അജ്ഞാത വാഹനം ഇടിച്ചുള്ള അപകടത്തിൽ മാദ്ധ്യമപ്രവർത്തകന് ജീവൻ നഷ്ടമായതിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.