sabarimala

തിരുവനന്തപുരം: ശബരിമല കൊവിഡ് മാർഗനിർദേശം പുതുക്കി. ഈ മാസം ഇരുപത്തിയാറിന് ശേഷം ശബരിമല ദർശനത്തിന് പി സി ആർ പരിശോധന നിർബന്ധമായിരിക്കും. 24 മണിക്കൂർ മുമ്പുളള പരിശോധന ഫലമായിരിക്കണം ഭക്തർ കരുതേണ്ടത്. തീർത്ഥാടകർക്കും ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്.

നിലയ്‌ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റാണ് കൊണ്ടു വരേണ്ടത്. ശബരിമലയിൽ കഴിഞ്ഞദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ 36 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 238 പേരാണ് പരിശോധനയ്‌ക്ക് വിധേയരായത്. ഇതേത്തുടർന്നാണ് മാർഗനിർദേശം പുതുക്കാൻ ദേവസ്വം ബോർഡും ആരോഗ്യവകുപ്പും തീരുമാനിച്ചത്.

രോഗബാധിതരിൽ 18 പൊലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉൾപ്പെട്ടിരുന്നു. പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെനിന്ന് ജില്ലയിലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് സന്നിധാനം വിട്ടുപോകാനും നിരീക്ഷണത്തിൽ കഴിയാനും നിർദേശം നൽകിയിട്ടുണ്ട്.