
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പിന്തുണയേകാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) ആയിരം കോടി രൂപയുടെ പുതിയ വായ്‌പാപദ്ധതി അവതരിപ്പിക്കുന്നു. കൊവിഡിൽ വായ്‌പാ വിതരണത്തിന് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്‌പാ വിതരണത്തിന് മടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കെ.എഫ്.സി ഈ ആകർഷക പദ്ധതി അവതരിപ്പിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
നടപ്പുവർഷം ഇതുവരെ കെ.എഫ്.സി 2,450 കോടി രൂപയുടെ വായ്‌പകൾ വിതരണം ചെയ്‌തിരുന്നു. ഇതിനുപുറമേയാണ് ആയിരം കോടി രൂപയുടെ പുതിയ വായ്‌പാപദ്ധതി. ഇതോടെ, ഈവർഷം മൊത്തം വായ്‌പാ വിതരണം 3,450 കോടി രൂപയാകും. കഴിഞ്ഞവർഷത്തെ ആകെ വിതരണം 1,446 കോടി രൂപയായിരുന്നു.
കൊളാട്ടറൽ സെക്യൂരിറ്റി ഇല്ലാതെയാണ് ലളിതമായ വ്യവസ്ഥകളോടെ കെ.എഫ്.സി വായ്‌പ അനുവദിക്കുന്നത്. ഈടുകുറവുള്ള സംരംഭകർക്കും എളുപ്പം വായ്‌പ നേടാൻ ഇതു സഹായകമാണെന്ന് ചെയർമാൻ പറഞ്ഞു. സ്വന്തമായി വസ്‌തുവകകൾ ഇല്ലാത്ത സംരംഭകർക്ക് ഇനിമുതൽ തേർഡ് പാർട്ടി സെക്യൂരിറ്റിയും കെ.എഫ്.സിയിൽ നൽകാം. ഇതിനുള്ള നിയമഭേദഗതി വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംരംഭക പ്രിയം
സംരംഭകർക്ക് ഈടില്ലാതെയാണ് കെ.എഫ്.സി ഒരുലക്ഷം രൂപവരെ വായ്‌പ നൽകുന്നത്. സംരംഭക വികസന പദ്ധതി മുഖേനയാണിത്. ഇതുവരെ 10,000ലേറെ അപേക്ഷകൾ ഈ വായ്‌പയ്ക്കായി ലഭിച്ചു. ഇതിനു പുറമേയാണ് സാധാരണ സ്കീമിൽ 1,000 കോടി രൂപയുടെ പുതിയ വായ്‌പാ പദ്ധതി.
കൊവിഡ് അധിക വായ്പ
മാർച്ച് 31 വരെ
സിനിമയ്ക്കും വായ്‌പ
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംരംഭകർക്ക് നിലവിലെ വായ്‌പയുടെ 20 ശതമാനം അധികം അനുവദിക്കുന്ന അധിക വായ്‌പാ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി. പദ്ധതിയിൽ ഇതുവരെ 379 സംരംഭകർക്കായി 233 കോടി രൂപ അനുവദിച്ചു.
സംരംഭകർക്ക് വായ്‌പാ പുനഃക്രമീകരണം, പലിശ കുടിശികകൾ തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യം എന്നിവയ്ക്കും അവസരമുണ്ട്. തിയേറ്ററുകൾ അടച്ച പശ്ചാത്തലത്തിൽ സിനിമാ മേഖലയ്ക്ക് ഉണർവേകാൻ വ്യവസ്ഥകളോടെ സിനിമാ വായ്‌പ പുനരാരംഭിക്കാനും കെ.എഫ്.സി തീരുമാനിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണിത്.
തിരിച്ചടവ് തകൃതി
വായ്‌പ കൃത്യമായി തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങൾ കെ.എഫ്.സി സിബിലിന് കൈമാറിത്തുടങ്ങിയതോടെ, തിരിച്ചടവിൽ മികച്ച ഉണർവ് ദൃശ്യമാണ്. 18,500 പേരുടെ വിവരങ്ങളാണ് സിബിലിന് കൈമാറിയത്. ഇതോടെ, തിരിച്ചടവ് മുൻമാസങ്ങളിലെ 60 കോടി രൂപയിൽ നിന്നുയർന്ന് നവംബറിൽ 100 കോടി രൂപ കടന്നു.